തൃശൂർ : ഭരണ സമിതിയുടെ കാലാവധി കഴിയുമ്പോൾ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്ന പേരുകൾ പട്ടികജാതി ക്ഷേമ സമിതി ജില്ലാ നേതാവ് ഡോ.എം.കെ.സുദർശന്റേതും ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായ എ.കെ.സതീഷ് കുമാറിന്റേതും.
മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയാണ് ഡോ.എം.കെ.സുദർശനൻ. ആ അനുഭവ പരിചയമാണ് അദ്ദേഹത്തിന് തുണയാകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ബോർഡ് പ്രസിഡന്റായിരുന്ന വി.നന്ദകുമാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഇദ്ദേഹത്തിന് വീണ്ടും തുടരാൻ അനുമതി ലഭിച്ചേക്കില്ലെന്നാണ് വിവരം.
പുതിയ ഭരണസമിതിയിലേക്ക് സാദ്ധ്യത കല്പിക്കപ്പെടുന്ന സതീഷ് കുമാർ, ഉത്രാളിക്കാവ് പൂരം നടത്തിപ്പിന് നേതൃത്വം നൽകുന്നയാളാണ്. സി.പി.എമ്മിലെ മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും തുണയായേക്കും. ഇതിനുപുറമേ എല്ലാ വിഭാഗം ആളുകളുമായി അടുത്ത ബന്ധവും പുലർത്തുന്നയാളാണ്.
ഉത്സവ സീസണായതോടെ ബോർഡ് പുന:സംഘടന വേഗത്തിലായേക്കും. അതേസമയം സി.പി.ഐ നോമിനി ജില്ലയ്ക്ക് പുറത്ത് എറണാകുളത്ത് നിന്നായേക്കുമെന്ന അഭ്യൂഹവുമുയരുന്നുണ്ട്. സി.പി.ഐക്ക് ഒന്നും സി.പി.എം നോമിനിയായി രണ്ടുപേരുമാണ് ഭരണസമിതിയിൽ ഉണ്ടാകാറുള്ളത്. ഈ ഭരണസമിതിയിലെ സി.പി.ഐ നോമിനിയായിരുന്ന എം.ജി.നാരായണൻ ആത്മഹത്യ ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഭരണസമിതിയിൽ നിന്നുയരുകയും ചെയ്തിരുന്നു.
കമ്മിഷണറെ നിയമിക്കാൻ നടപടി
ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാൻ നടപടികളായി. ഇത് സംബന്ധിച്ച് താത്പര്യമുള്ളവർ അപേക്ഷ നൽകണമെന്ന ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇതിനിടെ ബോർഡിൽ നിന്ന് ഒരാളെ നിയമിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെയാകും കമ്മിഷണർ പദവിയിൽ വരിക.
ഏറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. എന്നിരുന്നാലും ക്ഷേത്ര നടത്തിപ്പിനെയും ജീവനക്കാരെയും ബാധിക്കാത്ത വിധത്തിൽ മുന്നോട്ട് പോകാനായി. ക്ഷേത്രങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാനുമായി. അതുപോലെ ഒട്ടനവധി വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി.
വി.നന്ദകുമാർ
കൊച്ചിൻ ദേവസ്വം
ബോർഡ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |