തമിഴ്‌നാട്ടിൽ വിജയ് ഭരണത്തിലേറുമോ? തകർച്ചയിൽ ഡിഎംകെ, ബംഗാളിലും അസാമിലും ബിജെപി കുതിക്കുന്നു

Monday 04 May 2026 9:25 AM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയ്‌യുടെ ടിവികെ കുതിച്ചുയരുന്നു. കന്നി മത്സരത്തിൽ തന്നെ ടിവികെ അധികാരത്തിലേറാനുള്ള സാദ്ധ്യതയാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ കനത്ത തിരിച്ചടി നേരിടുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്നുവെങ്കിലും ഇപ്പോൾ ഡിഎംകെ മൂന്നാം സ്ഥാനത്താണ്.

കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. മാത്രമല്ല, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക് - ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയാണ് മുന്നിൽ.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 85.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യം തുടർഭരണം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആകെ 4,023 സ്ഥാനാർത്ഥികളാണ് ഇത്തവണ തമിഴ്‌നാട്ടിൽ മത്സരിച്ചത്. ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിൽ 5.73 കോടി ജനങ്ങൾ വോട്ടിട്ടി.

അതേസമയം, ബംഗാളിൽ പോസ്റ്റൽ വോട്ട് എണ്ണിത്തീർന്നപ്പോൾ തൃണമൂൽ കോൺഗ്രസ് ആയിരുന്നു മുന്നിൽ. എന്നാൽ, ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. മമത ബാനർജിയുടെ ഭവാനിപ്പൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നിൽ. അസാമിൽ ബിജെപിക്കും പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.