അദാനിയുടെ പുതിയ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡിന്, 250 കോടി മുടക്കും; നിർമ്മിക്കുന്നത് നാല് ടഗ്ഗുകൾ
കൊച്ചി: പൊതുമേഖല കപ്പൽ നിർമ്മാണ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന് അദാനി ഗ്രൂപ്പിൽ നിന്ന് പുതിയ കരാർ ലഭിച്ചു. 70 ടൺ ഭാരമുള്ള ബൊള്ളാർഡ് പുൾ പവറുള്ള നാല് എഎസ്ഡി (അസിമുത്തിംഗ് സ്റ്റേൺ ഡ്രൈവ്) ടഗ്ഗുകളുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള സ്പാർക്കിൾ ലിമിറ്റഡിൽ നിന്നാണ് കരാർ ലഭിച്ചത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിനാണ് കരാർ ലഭിച്ചിരിക്കുന്നത്.
പുതിയ കരാറിന്റെ മൂല്യം ഏകദേശം 100 മുതൽ 250 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പുറപ്പെടുവിച്ച അംഗീകൃത സ്റ്റാൻഡേർഡ് ടഗ് ഡിസൈൻ ആൻഡ് സ്‌പെസിഫിക്കേഷനുകൾ (എഎസ്ടിഡിഎസ്) അനുസരിച്ചായിരിക്കും ടഗ്ഗുകൾ നിർമ്മിക്കുക. കമ്പനി പറയുന്നതനുസരിച്ച്, ടഗ്ഗുകളുടെ വിതരണം 2028 നവംബർ മുതൽ ആരംഭിച്ച് 2029 ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ മുൻനിര കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 21,000 കോടി രൂപയുടെ ഓർഡറുകൾ നിലവിൽ കമ്പനിയുടെ കൈവശമുണ്ട്.