ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിനായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ വിവാഹമോചനം തേടാൻ ഒരുങ്ങുകയാണെന്ന് ജതിൻ വെളിപ്പെടുത്തിയിരുന്നു. 'വിവാഹം കഴിച്ച നാൾ മുതൽ ദുഃഖവും ദുരിതവും സഹിക്കുകയാണ്. ഇന്ന് വിവാഹമോചനത്തിനായി അപേക്ഷിക്കാനുള്ള തീരുമാനം ഞാൻ എടുത്തു'- എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ജതിൻ പറഞ്ഞത്.
കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തി. കേസിൽ ജതിൻ ഹുക്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ആറ് മാസത്തിനിടെ 27 തവണ നടി ദുബായ് യാത്രകൾ നടത്തിയിരുന്നു. ഈ യാത്രകളിൽ ഒപ്പമുണ്ടായിരുന്നതിനാലാണ് ഭർത്താവിലേക്കും അന്വേഷണം എത്തിയത്.
ജതിൻ ഹുക്കേരി ആർക്കിടെക്‌ട് ആണ്. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡിൽ നടന്ന ആഡംബര ചടങ്ങിൽ കഴിഞ്ഞ നവംബറിലായിരുന്നു ജതിന്റെയും രന്യയുടെയും വിവാഹം. തുടർന്ന് ഇരുവരും ബംഗളൂരുവിൽ താമസമായി. കുറച്ച് നാളുകളായി ഇരുവരും തമ്മിൽ സ്വരചേർച്ചയിൽ അല്ലായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം, രന്യ റാവുവിന്റെ ജാമ്യാപേക്ഷ മൂന്നാമത്തെ തവണയും കോടതി തള്ളിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |