പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് ആർ ബി ചൗധരി അന്തരിച്ചു, മരണം വാഹനാപകടത്തെ തുടർന്ന്
ജോഥ്‌പൂർ: പ്രശസ്‌ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ആർ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ജോഥ്‌പൂരിൽ വാഹനാപകടത്തെ തുടർന്നാണ് ആകസ്‌മികമായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 72 വയസായിരുന്നു. തമിഴ് ചലച്ചിത്ര താരം ജീവ മകനാണ്. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയാണ് രതൻലാൽ ഭഗത്‌റാം ചൗധരി എന്ന ആർ ബി ചൗധരി.
തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും സൂപ്പർ ഗുഡ് ഫിലിംസിന്റെ പേരിൽ അദ്ദേഹം ചിത്രങ്ങൾ നിർമ്മിച്ചു. എങ്ങനെയാണ് അപകടം ഉണ്ടായതെന്നോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നീ കാര്യങ്ങളെക്കുറിച്ചൊന്നും വ്യക്തമല്ല. നാല് പതിറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്ര മേഖലയിലെ കരിയറിൽ 99 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നാട്ടാമൈ, സൂര്യവംശം, തുള്ളാത്തമനവും തുള്ളും, ആനന്ദം, തിരുപ്പാച്ചി, ഷാജഹാൻ, ജില്ല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് അദ്ദേഹമാണ്. ഫഹദ് ഫാസിൽ അഭിനയിച്ച മാരീസൻ ആണ് റിലീസായ അവസാന ചിത്രം. മാഗുഡം, ഹനുമാൻ ഗിയർ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.
34ഓളം ഹിറ്റ് സംവിധായകരെ ചലച്ചിത്ര മേഖലയ്‌ക്ക് പരിചയപ്പെടുത്തിയയാളാണ് ആർ ബി ചൗധരി. കെ എസ് രവികുമാർ,വിക്രമൻ, എസ് ഏഴിൽ, രാജകുമാരൻ, ശശി, രവി മരിയ എന്നിവർക്കെല്ലാം അവസരം നൽകിയത് അദ്ദേഹമാണ്.1990ൽ പുറത്തിറങ്ങിയ പുതുവസന്തം എന്ന ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മൃതദേഹം ബുധനാഴ്‌ച ചെന്നൈയിൽ കൊണ്ടുവരും.