
അബുദാബി: യുഎഇയിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം ഇന്നും നടത്തി ഇറാൻ. യുഎഇ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം ഇവയെ നേരിട്ടതായാണ് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ച് നാല് ആഴ്‌ചകൾക്ക് ശേഷം ഇന്നലെയും ഇന്നുമായി ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തുകയാണ്.
ഇറാന്റെ ആക്രമണങ്ങളിൽ ഗൗരവമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് നേരെയുള്ള ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പ്രതികരിക്കാനുള്ള നിയമപരവും പൂർണവുമായ അവകാശം രാജ്യത്തിനുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
യുഎഇയിലെ പ്രധാന ഇന്ധന വ്യവസായ മേഖലയിൽ ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചിരുന്നു. ഇതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഫ്യുജെയ്‌റയിലെ പെട്രോളിയം വ്യവസായ മേഖലയിലായിരുന്നു ആക്രമണം. തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും നേരിടുകയാണെന്നും സ്ഥലത്തെ അഗ്നിബാധ അകറ്റാൻ അഗ്നിരക്ഷാ സേനാ പ്രവർത്തകർ ശ്രമിച്ചെന്ന് ഇന്നലെയും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |