ടർക്കിഷ് എയർലെെൻസുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ച് ഇൻഡിഗോ, കാരണം പാക് ബന്ധം

Saturday 31 May 2025 4:45 PM IST

ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് ടർക്കിഷ് എയർലെെൻസുമായുള്ള ബന്ധം വിച്ഛേദിക്കാൻ സമയപരിധി കടുപ്പിച്ചിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഐ).​ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിൽ ഇന്ത്യക്കെതിരെ തുർക്കി നിർമ്മിത ഡ്രോണുകളും മിസെെലുകളുമായിരുന്നു പാകിസ്ഥാൻ ഉപയോഗിച്ചിരുന്നത്. പിന്നാലെ ഓപ്പറേഷൻ സിന്ദൂരിനെ തുർക്കി അപലപിക്കുകയും പാകിസ്ഥാന് പരസ്യ പിന്തുണ നൽകുകയും ചെയ്തു.

ഇതിനെ തുടർന്ന് ഇന്ത്യയിൽ തുർക്കിക്കെതിരെ കടുത്ത പൊതുജന രോഷമാണ് ഉണ്ടായത്. തുർക്കിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ടൂറിസം യാത്രകൾ വലിയ തോതിൽ റദ്ദാക്കപ്പെട്ടിരുന്നു. കൂടാതെ കടുത്ത സാമ്പത്തിക,​ വ്യാപാര സമ്മർദങ്ങളും ഇന്ത്യ തുർക്കിക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോയ്ക്ക് ടർക്കിഷ് എയർലെെൻസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സമയപരിധി കടുപ്പിച്ചത്.

ഇൻഡിഗോ ടർക്കിഷ് എയർലെെൻസിൽ നിന്ന് ഡാംപ് ലീസിൽ രണ്ട് ബോയിംഗ് 777- 300 ER വിമാനങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും ഇസ്താംബൂളിലേക്ക് നേരിട്ടുള്ള സർവീസുകളാണ് ഈ വിമാനങ്ങൾ നടത്തുന്നത്. ഒരു എയർലെെൻ മറ്റൊരു എയർലെെനിൽ നിന്ന് കോക്ക്പിറ്റ് ക്രൂവിനൊപ്പം വിമാനം വാടകയ്ക്കെടുക്കുന്നതിനെയാണ് ഡാംപ് ലീസ് എന്ന് പറയുന്നത്. പക്ഷേ ക്യാബിൻ ക്രൂ ഇൻഡിഗോയിൽ ആയിരിക്കും.

ടർക്കിഷ് എയർലെെൻസുമായുള്ള ഇൻഡിഗോയുടെ പാട്ടക്കരാർ മേയ് 31ന് അവസാനിക്കേണ്ടതായിരുന്നു. ആറ് മാസത്തെ കാലാവധി നീട്ടാൻ ഇൻഡിഗോ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഡിജിസിഐ ഇത് നിരസിച്ചു. മൂന്ന് മാസം കൂടി മാത്രമേ കാലാവധി നീട്ടി നൽകാൻ സാധിക്കുകയുള്ളൂവെന്നും ഇത് അവസാനത്തേതും അന്തിമവുമായിരിക്കുമെന്നും ഡിജിസിഐ വ്യക്തമാക്കുകയായിരുന്നു. യാത്രാസേവനങ്ങളിൽ തടസം ഉണ്ടാകാതിരിക്കാനാണ് ഇൻഡിഗോയ്ക്ക് അവസാനമായി മൂന്ന് മാസത്തെ കാലാവധി നീട്ടിയത്. ഓഗസ്റ്റ് 31ന് ടർക്കിഷ് എയർലെെൻസുമായുള്ള പാട്ടക്കരാർ അവസാനിപ്പിക്കുമെന്നും കൂടുതൽ കാലാവധി നീട്ടാൻ ശ്രമിക്കില്ലെന്നും ഇൻഡിഗോ ഉറപ്പ് നൽകിയതായി ഡിജിസിഐ അറിയിച്ചു.