മഹാകുംഭമേളയിൽ തിക്കുംതിരക്കും; 15 മരണം, നിരവധിപേർക്ക് പരിക്ക്
പ്രയാഗ്‌രാജ്: മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മൗനി അമാവാസിയിലെ അമൃത് സ്നാൻ നിർവഹിക്കാനെത്തിയവരാണ് ദുരന്തത്തിൽ പെട്ടത്. അഭൂതപൂർവമായ തിരക്കാണുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല.
ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ദ് രവീന്ദ്ര പുരി അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഊഹാപോഹങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ യോഗി തീർത്ഥാടകരോട് അഭ്യർത്ഥനയും നടത്തി. സംഗം ഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും, സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും യോഗി അഭ്യർത്ഥിച്ചു.