ന്യൂഡൽഹി: മൂന്നാം വട്ടം അധികാരത്തിലേറിയ ശേഷമുള്ള നിർണായക റഷ്യ, ആസ്ട്രിയ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ ഡൽഹിയിൽ എത്തി. 41 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിച്ചത് ചരിത്രപരമായിരുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. തനിക്കു നൽകിയ ഊഷ്‌മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഓസ്ട്രിയൻ ചാൻസലറിനും സർക്കാരിനും നന്ദി പറഞ്ഞു. റഷ്യയിൽ നിന്നാണ് മോദി ഓസ്ട്രിയയിലേക്ക് പോയത്. റഷ്യയിൽ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി അദ്ദേഹം നിർണായക കൂടിക്കാഴ്‌ചയും നടത്തി. യുക്രെയിൻ യുദ്ധം നിറുത്താൻ ആവശ്യപ്പെട്ടത് ആഗോള ശ്രദ്ധ നേടി. ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം കേന്ദ്ര ബഡ്‌ജറ്റുമായി ബന്ധപ്പെട്ട് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മൂന്നാം സർക്കാരിലെ ആദ്യ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ചർച്ചയായി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |