ആറ് സൗജന്യ സിലിണ്ടറുകൾ,​ സ്ത്രീകൾക്ക് 2500 രൂപ; തമിഴ്നാട്ടിലെ ജനങ്ങളെ വിജയ് കൈയിലെടുത്തതിന് പിന്നിലെ മാസ്റ്റർപ്ലാൻ

Monday 04 May 2026 11:12 PM IST

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ ദളപതി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ )​ ഞെട്ടിക്കുന്ന വിജയമാണ് തമിഴ്നാട്ടിൽ നേടുന്നത്. വിജയ് പ്രഭാവത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് തന്നെ വൻപരാജയം നേരിടേണ്ടിവന്നു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ 90ലേറെ സീറ്റുകളിൽ ടി.വി,​കെ മുന്നേറ്റം തുടങ്ങിയിരുന്നു.

തമിഴ്നാട്ടിലെ സ്ത്രീകളെയും കർഷകരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപുലമായ ക്ഷേമാധിഷ്ഠിത പ്രകടന പത്രികയുമായാണ് വിജയുടെ ടി.വി.കെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നത് . ഡി.എം.കെയുടെ മകളിൽ ഉരിമൈ തോഗൈയുമായി മത്സരിക്കാൻ വിജയ് " തായ്ക്ക് തലൈമൈ" (അമ്മമാർക്ക് നേതൃത്വം)​ പദ്ധതി അവതരിപ്പിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, പ്രതിവ‌ർഷം ആറ് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വാഗ്ദാനം ചെയ്ത് നിർണായകമായ വനിതാ വോട്ടുബാങ്കിൽ മുൻതൂക്കം നേടി. തൊഴിലില്ലാത്ത യുവാക്കൾക്ക് സാമ്പത്തിക സഹായം, കർഷകരുടെ വായ്പ എഴുതിത്തള്ളൽ,​ എ.ഐ അധിഷ്ഠിത ഹബ്ബുകൾ എന്നിവയും പാർട്ടി വാഗ്ദാനം ചെയ്തു.

തിരുവള്ളുവരുടെ തിരുക്കുറലിന്റെ തത്വങ്ങളായ അരം (പുണ്യം), പൊരുൾ (സമ്പത്ത്), ഇമ്പം (സന്തോഷം) എന്നിവയിൽ വേരൂന്നിയതാണ് ടി.വി.കെയുടെ പ്രകടന പത്രിക. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, സ്വയം സഹായ ഗ്രൂപ്പുകൾക്കുള്ള പ്രോത്സാഹനങ്ങൾ, വിവാഹം, പ്രസവം എന്നിവയുമായി ആനുകൂല്യങ്ങൾ എന്നിവയും പ്രകടന പത്രികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ നീറ്റ് എന്നെന്നേക്കുമായി പിൻവലിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വാഗ്ദാനം. പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ പ്രവേശനത്തിന് വേണ്ടി വാദിച്ചുകൊണ്ട്, ദേശീയ പരീക്ഷാ സമ്പ്രദായത്താൽ അവഗണിക്കപ്പെട്ടതായി തോന്നുന്ന ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിജയ് ആകർഷിച്ചു.

വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും 20 ലക്ഷം രൂപ വരെ ഉപാധി രഹിത വായ്പകൾ, തൊഴിലില്ലായ്മ അലവൻസുകൾ, നൈപുണ്യ പരിശീലനം നേടുന്നവർക്ക് സ്റ്റൈപൻഡുകൾ എന്നിവ നിർദ്ദേശിച്ചിട്ടുണ്ട്. താഴെത്തട്ടിൽ അഞ്ച് ലക്ഷം യുവാക്കളെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സിഎം പീപ്പിൾ സർവീസ് അസോസിയേറ്റ്' പ്രോഗ്രാം പോലുള്ള സംരംഭങ്ങളിലൂടെ തൊഴിൽ സൃഷ്ടിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ യുവാക്കളെയും ആകർഷിച്ചതയാണ് വിലയിരുത്തൽ.

കർഷകർക്ക് ഭൂവുടമസ്ഥതയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി സഹകരണ വിള വായ്പകളിൽ ഇളവുകൾ, പ്രധാന വിളകൾക്ക് ഉയർന്ന മിനിമം താങ്ങുവില, കൃഷിക്കാരുടെ അവകാശ ചട്ടക്കൂടിലൂടെ കുടിയാൻ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സാമ്പത്തിക സഹായം എന്നിവ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ശക്തമായ ക്ഷേമ വാദവും ഭരണ പരിഷ്‌കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള വാഗ്ദാനങ്ങൾ നഗരപ്രദേശങ്ങളിലും ചെറുപ്പക്കാരായ വോട്ടർമാർക്കിടയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്.