തമിഴ്നാട്ടിൽ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോൺഗ്രസ്
ചെന്നൈ: തമിഴ്നാട്ടിൽ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകിയ കോൺഗ്രസ് വിജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. എ.ഐ.എഡി.എം.കെയിൽ നിന്ന് കൂറുമാറി വിശ്വാസ വോട്ടെടുപ്പിൽ ടി.വി.കെയെ പിന്തുണച്ച എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് തീരുമാനം വലിയ കളങ്കമുണ്ടാക്കുമെന്ന് കാർത്തി ചൂണ്ടിക്കാട്ടി.
വിജയ് സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡി.എം.കെയുടെ ആവശ്യമില്ലെന്നും മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയ് എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ടി.വി.കെ സർക്കാർ ഏതുസമയത്തും താഴെവീഴാമെന്നും പ്രവർത്തകർ തയ്യാറായിരിക്കണമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി ചേർന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നേതാവെന്ന നിലയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്. പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. പാർട്ടിയുടെ നേതാവെന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പരാജയത്തെക്കുറിച്ച് പഠിച്ച് 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദ്ദേശം നൽകിയതായും സ്റ്റാലിൻ വ്യക്തമാക്കി.