അക്രമി നായ്ക്കളെ കൊല്ലണം: കർശന നിർദ്ദേശങ്ങളുമായി സുപ്രീംകോടതി
ന്യൂഡൽഹി: തെരുവിലെ അക്രമി നായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പേ ബാധിച്ച നായ്‌ക്കളെയടക്കം പിടിക്കണം. സംസ്ഥാനത്ത് കുട്ടികളടക്കം തെരുവുനായകളുടെ ആക്രമണങ്ങളിൽ മരിക്കുന്ന സാഹചര്യത്തിലാണിത്.
പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് പേബാധിച്ചു മരിച്ച അഭിരാമിയുടെ മാതാപിതാക്കളുടെ തോരാവേദനയടക്കം പരിഗണിച്ചാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് അതത് ഹൈക്കോടതികൾ ഉറപ്പാക്കണം. ഇതിനായി സ്വമേധയാ കേസെടുത്ത് മേൽനോട്ടം വഹിക്കണം.
ദയാവധത്തിനടക്കം പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെ എഫ്.ഐ.ആറോ ക്രിമിനൽ നടപടികളോ പാടില്ല. അക്രമി നായകൾക്ക് ദയാവധത്തിന് ഉത്തരവിടണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്തും ആവശ്യപ്പെട്ടിരുന്നു.
പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കണം. അതേ സ്ഥലത്ത് അവയെ തിരിച്ചുവിടരുതെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന നായപ്രേമികളുടെയും മൃഗാവകാശ സംഘടനകളുടെയും ഹർജികൾ സുപ്രീംകോടതി തള്ളി.
രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പുറമേ വിദേശികൾക്കു പോലും നായകളുടെ കടിയേൽക്കുന്നുണ്ട്. ഈ യാഥാർത്ഥ്യം അവഗണിക്കാനാകില്ല. ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാമെന്ന സാഹചര്യം അനുവദിക്കാനുമാകില്ല. ഭരണകൂടത്തിന് മൂകസാക്ഷിയായി തുടരാനാകില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ നായ ആക്രമണത്തെ ഭയക്കാതെ ജീവിക്കാനും, പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായി പോകാനുമുള്ള സാഹചര്യവും ഉൾപ്പെടുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജനത്തെ രക്ഷിക്കേണ്ടത് സംസ്ഥാനം
ജനത്തെ തെരുവുനായ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. എ.ബി.സി ചട്ടം തുടക്കത്തിലേ സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഗുരുതര സാഹചര്യം ഉണ്ടാകുമായിരുന്നില്ല. വന്ധ്യംകരണവും വാക്‌സിനേഷനും അടിസ്ഥാന സൗകര്യമൊരുക്കലും നടപ്പാക്കണമായിരുന്നു. നിഷ്ക്രിയതയും അലംഭാവവുമാണിതെന്ന് കോടതി വിമർശിച്ചു. പൊതുയിടങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പരിസരം എന്നിവിടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന ഉത്തരവും നടപ്പാക്കുന്നില്ല. വിമാനത്താവളങ്ങളിൽ പോലും നായ ശല്യമുണ്ട്. നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുമെന്നും സുപ്രീംകോടതി മുന്നറിയിപ്പുനൽകി.
ജില്ലയിൽ ഒരു എ.ബി.സി കേന്ദ്രം
1. അനിമൽ വെൽഫെയർ ബോർഡ് ചട്ടം കാര്യക്ഷമമായി നടപ്പാക്കണം
2. ജില്ലയിൽ കുറഞ്ഞത് ഒരു എ.ബി.സി കേന്ദ്രം (അനിമൽ ബെർത്ത് കൺട്രോൾ) വേണം
3. പേവിഷ പ്രതിരോധ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കണം
4. തദ്ദേശ ജീവനക്കാർക്ക് പരിശീലനം നൽകണം
5. ഷെൽട്ടർ ഹോമുകളും. വാക്‌സിനേഷൻ ഡ്രൈവും അനിവാര്യം
6. ദേശീയപാതകളിൽ കന്നുകാലി ശല്യം തടയാൻ നടപടിയെടുക്കണം
ഞങ്ങളുടെ മകളുടെ ഗതി ആർക്കും ഉണ്ടാകരുത് 'സുപ്രീംകോടതി വിധി ആശ്വാസമാണ്. ഞങ്ങളുടെ മോളുടെ ഗതി ഇനിയാർക്കും ഉണ്ടാകരുത്.' അഭിരാമിയുടെ മാതാവ് പത്തനംതിട്ട പെരുനാട് കൂനങ്കര ഷീലാഭവനിൽ രജനിയും പിതാവ് ഹരീഷും കണ്ണീരോടെ പറഞ്ഞു. 2022ലാണ് അഭിരാമിയെ (12) പട്ടി കടിച്ചുകീറിയത്.