ഫിജിയിൽ വരും 'ക്വാഡ്' തുറമുഖം, ധാതു ഉപയോഗത്തിൽ സഹകരണം
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയിലും നിർണായക ധാതുക്കളുടെ ഉപയോഗത്തിലും സഹകരണം പ്രഖ്യാപിച്ച് 'ക്വാഡ് '. കൂട്ടായ്മയുടെ ആദ്യ സംയുക്ത അടിസ്ഥാന വികസന പദ്ധതിയായി ഫിജിയിൽ തുറമുഖം സ്ഥാപിക്കും. ഇതോടെ പസഫിക് ദ്വീപുകളിലെ കണക്ടിവിറ്റി സാദ്ധ്യമാകും.
ഡൽഹിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ മന്ത്രി പെന്നി വോംഗ്, ജപ്പാൻ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗി എന്നിവരുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി.
സെമികണ്ടക്ടർ മേഖലയിൽ അടക്കം ഉപയോഗിക്കുന്ന നിർണായക ധാതുക്കളുടെ വിതരണ ശൃംഖലകളും പുനരുപയോഗവും ശക്തമാക്കാനുള്ള 'ക്വാഡ് ക്രിട്ടിക്കൽ മിനറൽസ് ഫ്രെയിംവർക്ക് ' പ്രഖ്യാപിച്ചു. ഇന്ത്യയും യു.എസും ഇതിനായി പ്രത്യേക ഉഭയകക്ഷി ചട്ടക്കൂടിന് അന്തിമരൂപം നൽകും.
അതേ സമയം, ഹോർമുസ് കടലിടുക്കിലുണ്ടായ തടസങ്ങളെയും കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും യോഗം അപലപിച്ചു. സംഘർഷങ്ങൾ ഇന്തോ-പസഫിക്കിന് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി.
ക്വാഡ്
ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്മ
# മനുഷ്യക്കടത്ത്
തടയും
ഓൺലൈൻ തട്ടിപ്പ്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ സംയുക്ത സംരംഭം
സാമ്പത്തിക സുരക്ഷാ സഹകരണം ആഴത്തിലാക്കും
പസഫിക് ദ്വീപുകളിൽ കടലിനടിയിലെ കേബിൾ ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാക്കും
# ചൈനയ്ക്ക് വിമർശനം
ഇന്തോ-പസഫിക്ക് മേഖലയിൽ ബലപ്രയോഗത്തിലൂടെ നിലവിലുള്ള സ്ഥിതി മാറ്റാൻ ശ്രമിക്കുന്ന നടപടികളെ എതിർക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുംവിധം കിഴക്കൻ, ദക്ഷിണ ചൈനാ കടലിൽ ചൈന നടത്തുന്ന ഇടപെടലുകളെ വിമർശിച്ചു.