സ്ത്രീധനപീഡന മരണം പെൺവീട്ടുകാരെ ഊറ്റാനല്ലേ ശ്രമിച്ചത്: സുപ്രീംകോടതി : ഭർതൃസഹോദരന്റെ ശിക്ഷ ശരിവച്ച് സുപ്രീംകോടതി
ഛത്തീസ്ഗഢിലെ
ന്യൂഡൽഹി: മകളുടെ നല്ലജീവിതത്തിനായി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മുന്നിൽ അവളുടെ മാതാപിതാക്കൾക്ക് കേഴേണ്ടി വന്നു. പണം നൽകാൻ കഴിയാത്ത 'ഭിക്ഷക്കാർ' എന്ന് ഭാര്യവീട്ടുകാരെ അധിക്ഷേപിച്ചു. പണവും കാറും ചോദിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പിന്നീട് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഈ കേസിൽ ഭർതൃസഹോദരന്റെ മൂന്നുവർഷം തടവുശിക്ഷ ശരിവയ്ക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഈ ശിക്ഷ സന്ദേശമാകണം. ഛത്തീസ്ഗഢിലെ സ്ത്രീധനപീഡന മരണക്കേസാണ് കോടതിക്കുമുന്നിലെത്തിയത്. പെൺവീട്ടുകാരെ ഊറ്റാനല്ലേ ശ്രമിച്ചതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇത്തരത്തിൽ അപമാനിക്കാൻ കഴിയില്ല. വിദ്യാഭ്യാസമുള്ളവർ വരെയാണ് ഇങ്ങനെ പെരുമാറുന്നതെന്നും വ്യക്തമാക്കി. 2010ലാണ്, യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിചാരണക്കോടതി വിധിച്ച മൂന്നുവർഷം തടവു ശിക്ഷയ്ക്കെതിരെ ഭർത്താവിന്റെ ഇളയ സഹോദരൻ ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.