ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ ജീവൻ കവർന്ന ഹെലികോപ്റ്റർ അപകടത്തെ കുറിച്ചുള്ള ത്രിതല സേനാ അന്വേഷണം തുടരുന്നു. അന്വേഷണ സംഘ തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗ് ഇന്നലെയും അപകടസ്ഥലം സന്ദർശിച്ചു.
എല്ലാ വിമാന അപകടങ്ങളെയും പോലെ ആദ്യം ഒരു റൂട്ട് കോസ് അനാലിസിസ് ചാർട്ട് തയ്യാറാക്കും. അട്ടിമറി മുതൽ പൈലറ്റിന്റെ പിശക് വരെ എല്ലാ സാദ്ധ്യതകളും പരിശോധിക്കും. തമിഴ്നാട് പൊലീസിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നു. ഊട്ടി അഡീഷണൽ എസ്.പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തെളിവുകൾ ലഭിച്ചാൽ
ബ്ലാക്ക്ബോക്സ് അഥവാ ഫ്ലൈറ്റ് ഡേറ്റാ റെക്കാർഡറും കോക്ക്പിറ്റ് വോയ്സ് റെക്കാർഡറും ഹെലികോപ്റ്ററിന്റെ അവസാന നിമിഷങ്ങൾ അറിയാനുള്ള നിർണായക തെളിവുകളാണ്. എഫ്.ഡി.ആറിൽ കോപ്റ്ററിന്റെ വേഗത, സഞ്ചാര പാത തുടങ്ങിയ വിവരങ്ങളുണ്ടാകും. വോയ്സ് റെക്കാർഡറിൽ പ്രത്യേക സാഹചര്യത്തിൽ ജീവനക്കാർ എങ്ങനെ പ്രതികരിച്ചു, അവരുടെ ആശയ വിനിമയം, അവരുടെ അവബോധം നഷ്ടമായോ, പൈലറ്റുമാർക്ക് നിയന്ത്രണം നഷ്ടമായോ, അവരെടുത്ത തീരുമാനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉണ്ടാവും. ഇത് തുറക്കാൻ തടസം നേരിട്ടാൽ റഷ്യൻ ഹെലികോപ്റ്ററ്റർ നിർമ്മാതാക്കളായ കാസൻ ഹെലികോപ്റ്റേഴ്സിന്റെ സഹായം തേടും.
രണ്ടാമത്തേത് വിശദമായ രാസപരിശോധനകളാണ്. ഹെലികോപ്റ്റർ അവശിഷ്ടങ്ങളുടെ എല്ലാ ഭാഗങ്ങളും ശേഖരിക്കും. അകത്ത് സ്ഫോടന വസ്തുക്കളിലൂടെയും പുറത്ത് അദൃശ്യ മിസൈലിലൂടെയും അട്ടിമറി നടന്നാൽ കണ്ടെത്താം. ഹെലികോപ്റ്റർ തന്നെ പുനസൃഷ്ടിച്ചേക്കും.
മൂന്നാമത്തേത് സ്മാർട്ട് ഫോൺ ദൃശ്യങ്ങളുടെ പരിശോധനയാണ്. ഹെലികോപ്റ്റർ ഇടിച്ചിറങ്ങയതിന്റെ പരിസരത്ത് നാട്ടുകാർ എടുത്ത 20 സെക്കൻഡുള്ള സ്മാർട്ട് ഫോൺ ദൃശ്യങ്ങൾ പരമപ്രധാനമാണ്. ഹെലികോപ്റ്റർ മേഘങ്ങളിലൂടെ അപ്രത്യക്ഷമാകുന്നതും തുടർന്ന് വിദൂരതയിൽ തകർന്നതും ഇതിൽ കാണാം. വെല്ലിംഗ്ടൺ ജിംഖാന ക്ലബ്ബിന്റെ ഭാഗത്തേക്ക് പോകുന്ന ഹെലികോപ്റ്റർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞ് അപ്രത്യക്ഷമാകുന്നു. ദൃശ്യങ്ങൾ പകർത്തിയ സ്ഥലത്തെത്തി അവസാന നിമിഷങ്ങൾ പുനരാവിഷ്കരിക്കും. ഇതിലൂടെ ഹെലികോപ്റ്റർ ശരിയായ പാതയിൽ തന്നെയായിരുന്നോ എന്ന് മനസിലാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |