ന്യൂഡൽഹി:ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ആറ് വർഷത്തിന് ശേഷം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. 2024 ലെ പൊതു തിരഞ്ഞെടുപ്പിൻ പ്രതിപക്ഷ ഐക്യത്തിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച്ച. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരണമെന്നും പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം വീണ്ടും കാണാമെന്നും സോണിയ പറഞ്ഞതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു. പുതിയ കോൺഗ്രസ് അദ്ധ്യക്ഷനുമായി പ്രതിപക്ഷ ഐക്യം ചർച്ച ചെയ്യാനും സോണിയ നിർദ്ദേശിച്ചു.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം പ്രതിപക്ഷ ഐക്യത്തിനായി കർമ്മ പദ്ധതി തയ്യാറാക്കാൻ വീണ്ടും കോൺഗ്രസുമായി ചർച്ച നടത്തുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പിയുമായുള്ള ബന്ധം വിഛേദിച്ച് ആർ.ജെ.ഡി, കോൺഗ്രസ് കക്ഷികളുമായി ചേർന്ന് സർക്കാരുണ്ടാക്കിയ ശേഷം നിതീഷ് കുമാർ സോണിയയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. ഈ മാസം ആദ്യം നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ലോക്ദൾ വേദിയിൽ കോൺഗ്രസ് ഇല്ല
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മദിനത്തിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതൃസംഗമത്തിൽ കോൺഗ്രസ് പങ്കെടുത്തില്ല. നിതീഷ് കുമാർ പങ്കെടുത്ത യോഗത്തിൽ ഓംപ്രകാശ് ചൗത്താലയോടൊപ്പം അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, ശരദ് പവാർ, സിതാറാം യെച്ചൂരി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |