ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സുപ്രധാന വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ഇന്നൊപ്പിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെയും സാന്നിദ്ധ്യത്തിൽ ഒപ്പിടുന്ന കരാറിൽ സുപ്രധാന മാറ്റങ്ങളുണ്ടാകും. ഇതിന്റെ ഭാഗമായി മോദി യു.കെയിലേക്ക് പുറപ്പെട്ടു.
കരാറിലൂടെ യു.കെയിലേക്കുള്ള തുണിത്തരം, പാദരക്ഷകൾ, ഓട്ടോഘടകങ്ങൾ, രത്നം, ആഭരണങ്ങൾ, ഫർണിച്ചർ, സ്‌പോർട്‌സ് ഉത്പന്നം, രാസവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങി 99 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇല്ലാതാകും. നിലവിൽ ഇവയ്‌ക്ക് നാല് മുതൽ 16 ശതമാനം വരെയാണ് തീരുവ. ഇന്ത്യയിലേക്കുള്ള 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും തീരുവയുണ്ടാകില്ല. 2030നുള്ളിൽ ഉഭയകക്ഷി വ്യാപാരം നിലവിലെ 6000 കോടി യു.എസ് ഡോളറിൽ നിന്ന് ഇരട്ടിയാക്കും.
കെയർ സ്റ്റാർമറുമായുള്ള ഉഭയകക്ഷി ചർച്ചയിൽ യു.കെയിലെ ഖാലിസ്ഥാനി ഭീകരരുടെ വിഷയം മോദി ഉന്നയിക്കും. വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, നവീകരണം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ സാങ്കേതികവിദ്യകളിലെ സഹകരണവും ചർച്ചയാകും. ചാൾസ് മൂന്നാമൻ രാജാവിനെയും മോദി കാണും. തുടർന്ന് മോദി നാളെ മാലദ്വീപിലേക്ക് പോകും.
സ്കോച്ച് വിസ്‌കിക്ക് പകുതി തീരുവ
സ്കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ആകും. 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനവുമാകും
ആസ്റ്റൺ മാർട്ടിൻ, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങി ബ്രിട്ടീഷ് ആഡംബര കാറുകൾക്കുള്ള തീരുവ 100 ശതമാനത്തിൽ നിന്ന് 10 ആകും
സൗന്ദര്യവർദ്ധക വസ്തുക്കൾ, സാൽമൺ, ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള യു.കെ ഉത്പന്നങ്ങളുടെയും തീരുവ കുറയും.
ഇന്ത്യൻ യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീതജ്ഞർ, കരാർ സേവന ദാതാക്കൾ എന്നിവർക്ക് യു.കെയിൽ താത്കാലിക പ്രവേശനം
ഇന്ത്യൻ പ്രൊഫഷണലുകൾ മൂന്ന് വർഷം വരെ സാമൂഹിക സുരക്ഷാ സംഭാവന നൽകണ്ട. പ്രതിവർഷം 4,000 കോടിയുടെ ലാഭം.
200 കോടി രൂപയ്‌ക്ക് മുകളിലുള്ള കേന്ദ്ര സർക്കാർ ടെൻഡറുകളിൽ യു.കെ കമ്പനികൾക്ക് പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |