ബംഗളൂരു: കർണാടകയിൽ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവിനും രണ്ട് മക്കൾക്കും ദാരുണാന്ത്യം. വടക്കൻ കർണാടകയിലെ റായിച്ചൂരിലാണ് സംഭവം. അമ്മയെയും രണ്ട് മക്കളെയും ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിരവാർ തിമപ്പൂർ സ്വദേശി രമേശ് നായക് (38) മക്കൾ നാഗമ്മ (8) ദീപ (6) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട രമേഷിന്റെ ഭാര്യ പത്മ (35), അവരുടെ മറ്റ് മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് റൊട്ടിയോടൊപ്പം, കൃഷിയിടത്തിൽ നിന്നും വിളവെടുത്ത അമരയ്ക്ക കറി കുടുംബം കഴിച്ചത്. രണ്ട് ദിവസം മുമ്പ് വിളകളിൽ കീടനാശിനി തളിച്ചതിനാൽ അവയുടെ അവശിഷ്ടങ്ങൾ പച്ചകറിയിൽ കലർന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അത്താഴത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രമേശ് തന്റെ രണ്ടേക്കർ സ്ഥലത്ത് വീട്ടാവശ്യത്തിനായുള്ള പച്ചകറികൾ കൃഷി ചെയ്തു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |