ബീജിംഗ്: റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് സിപിആർ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ പരാതിയുമായി നാട്ടുകാർ. ചൈനയിലെ മദ്ധ്യ ഹുനാൻ പ്രവിശ്യയിലെ ഹെംഗ്‌യാംഗിലാണ് സംഭവം. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 42കാരനെതിരെ അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. സിപിആർ നൽകുന്നതിനിടെ ഇയാൾ യുവതിയെ മോശമായ രീതിയിൽ സ്‌പർശിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യുവതി റോഡിൽ കുഴഞ്ഞ് വീണതിന് പിന്നാലെ കണ്ടുനിന്ന ഒരു വനിതാ ഡോക്‌ടറെത്തി സിപിആർ നൽകി. അൽപ്പം കഴിഞ്ഞപ്പോൾ ഇവർ ക്ഷീണിച്ചു. ഇതോടെ സഹായിക്കാനായി ആളെ വിളിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ക്ലിനിക്കൽ മെഡിസിനിലും സിപിആർ പരിശീലനത്തിലും ബിരുധമുണ്ടെന്ന് പറഞ്ഞ് പാൻ എന്നയാൾ മുന്നോട്ടുവന്നത്. ഇയാൾ ഏതാണ്ട് പത്ത് മിനിട്ടോളം യുവതിക്ക് സിപിആർ നൽകി. ആംബുലൻസ് എത്തുന്നതിന് മുമ്പുതന്നെ യുവതിയുടെ നാഡിമിടിപ്പ് സാധാരണ നിലയിലായി, കണ്ണുകൾ തുറന്നു. ശേഷം കൂടുതൽ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചു.
അധികം വൈകാതെ തന്നെ സിപിആർ നൽകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് പാനിനെതിരെ പരാതികൾ ഉയർന്നത്. വിമർശനങ്ങൾ രൂക്ഷമായതോടെ പാൻ മാദ്ധ്യമങ്ങളെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചു. ആളുകൾ ഇങ്ങനെ കുറ്റപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കില്ലായിരുന്നു എന്നാണ് പാൻ പറഞ്ഞത്. താൻ ചെയ്‌തത് തെറ്റായിരുന്നെങ്കിൽ ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടർ അത് ചൂണ്ടിക്കാട്ടില്ലായിരുന്നോ എന്നും പാൻ ചോദിച്ചു.
അതേസമയം, പാനിനെ അനുകൂലിച്ചും നിരവധിപേർ എത്തിയിട്ടുണ്ട്. മറ്റുള്ളവർ കാഴ്‌ചക്കാരായി നിന്നപ്പോൾ പാനിന്റെ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചതെന്നാണ് കമന്റുകൾ വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |