ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ തയ്യാർ; വീണ്ടും ഗവർണറെ കണ്ട് വിജയ്
ചെന്നൈ: ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന അവകാശവാദവുമായി ഗവർണർ ആർ വി ആർലേക്കറെ വീണ്ടും സന്ദർശിച്ച് വിജയ്. ഇന്നുരാവിലെയായിരുന്നു ഗവർണറെ വിജയ് രണ്ടാമത് സന്ദർശിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ തയ്യാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായാണ് പാർട്ടിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ടിവികെ നിയമോപദേശം തേടിയതായും പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇന്നലെ തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കറെ കണ്ട് വിജയ് മന്ത്രിസഭ രൂപീകരിക്കാൻ അനുവാദം തേടിയിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് അറിയിച്ചു. എന്നാൽ ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നായിരുന്നു ഗവർണറുടെ നിലപാട്.
108 സീറ്റുള്ള ടിവികെ കേവല ഭൂരിപക്ഷമായ 118ലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിട്ടുണ്ട്.
ഡിഎംകെ മുന്നണിയിലെ പാർട്ടികളെയാണ് വിജയ് ഭൂരിപക്ഷം തികയ്ക്കാനായി ആശ്രയിക്കുന്നത്. അതിൽ രണ്ട് സീറ്റുള്ള മുസ്ലീം ലീഗ് ഡിഎംകെ ബന്ധം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഒരു സീറ്റുള്ള ഡിഎംഡികെയും മുന്നണി വിടില്ല.
എൻഡിഎയിലുള്ള പിഎംകെയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയിലും ഉയർന്നിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കു മേൽ സമ്മർദ്ദം ശക്തമാണ്.