ബംഗാളിന് മുള്ളുവേലി കെട്ടി സംരക്ഷണം: വമ്പൻ പ്രഖ്യാപനങ്ങളുമായി സുവേന്ദു അധികാരി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായകമായ പുതിയ തീരുമാനങ്ങൾ. എസ്ഐആർ ഏറെ ചർച്ചയായ സംസ്ഥാനത്ത് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കാനുള്ള സ്ഥലം ബിഎസ്എഫിന് കൈമാറുന്നതാണ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. സംസ്ഥാനത്ത് ഉടൻ സെൻസസ് നടപടിക്രമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് രണ്ടുദിവസത്തിനുശേഷമായിരുന്നു ആദ്യ മന്ത്രിസഭാ യോഗം.
ബംഗ്ലാദേശ് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കാൻ ആവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ സർക്കാർ ബിഎസ്എഫിന് കൈമാറും. ഭൂവിനിയോഗ റവന്യൂ സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും ഇതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ ബംഗ്ലാദേശിൽ നിന്നുള്ള വിദേശ പൗരന്മാർ നിയമവിരുദ്ധമായി ബംഗാളിൽ പ്രവേശിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ബംഗ്ലാദേശിൽ നിന്നുള്ള വിദേശ പൗരന്മാർക്ക് വോട്ടിന് പകരമായി അനധികൃതമായി പ്രവേശിക്കാനും തിരിച്ചറിയപ്പെടാതെ താമസിക്കാനും അനുവദിക്കുന്ന ഒരു സുതാര്യമായ അന്താരാഷ്ട്ര അതിർത്തിയാണ് തൃണമൂൽ പാർട്ടിയെന്നായിരുന്നു ബിജെപിയുടെ ആരോപണം.
സർക്കാർ ജോലികളിൽ അപേക്ഷിക്കാനുള്ള പ്രായപരിധി അഞ്ച് വർഷം നീട്ടാനും ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഭരണകൂടം ആരംഭിച്ച ലക്ഷ്മിർ ഭണ്ഡാർ പോലുള്ള ക്ഷേമ പദ്ധതികൾ നിർത്തില്ലെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.