മണിപ്പൂരിൽ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കാംഗ്‌പോക്‌പിയിൽ ഇന്ന് രാവിലെയായിരുന്നു ആക്രമണമുണ്ടായത്. ഡ്രൈവർമാരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തദൗ ബാപ്‌റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ റെവറന്റ് വി സിറ്റ്‌ലൗ, റെവറന്റ് കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കുക്കി സമുദായ സംഘടനകൾ അറിയിച്ചു. ചുരാചന്ദ്‌പൂരിലെ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി കാംഗ്‌പോക്‌പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. കാംഗ്‌പോക്‌പിയിലെ കോട്ട്‌ജിമിനും കോട്ട്‌ലനും മദ്ധ്യേയുള്ള സ്ഥലത്തുവച്ചാണ് അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. അക്രമികൾക്കായുള്ള തെരച്ചിലും ആരംഭിച്ചുകഴിഞ്ഞു.
കൊല്ലപ്പെട്ട റെവറന്റ് വി സിറ്റ്‌ലൗ മണിപ്പൂർ ബാപ്‌റ്റിസ്റ്റ് കൺവെൻഷന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മണിപ്പൂരിലെ കുക്കി - നാഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായി കൊഹിമയിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.