ടിവികെ സർക്കാർ വീണ്ടും വിവാദത്തിൽ; സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ പ്രൊമോഷന് ഉപയോഗിക്കുന്നതായി വിമർശനം
ചെന്നൈ: വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ വീണ്ടും വിവാദത്തിൽ. തമിഴ്നാട് സെക്രട്ടറിയേറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്യും അംഗപരിമിതരുടെ സംഘടനകളുടെ പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഔദ്യോഗിക സ്ഥലങ്ങൾ പ്രൊമോഷനുവേണ്ടി ഉപയോഗിക്കുന്നുവെന്ന വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യോഗത്തിലെ ഉള്ളടക്കം സോഷ്യൽ മീഡിയ റീലിനായി ഉപയോഗിച്ചുവെന്നും പലരും ചൂണ്ടിക്കാട്ടി.
എന്നാൽ യോഗത്തിലെ ദൃശ്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് ഒരു സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് പിന്നീട് തെളിഞ്ഞു. സാമൂഹിക പ്രവർത്തകനും തമിഴ്നാട്ടിലെ അംഗപരിമിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നയാളുമായ ഡോ.പി സിമ്മചന്ദ്രനാണ് വീഡിയോ പങ്കുവച്ചത്. തമിഴ്നാട് ഡിഫറന്റ്ലി ഏബിൾഡ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റുമാണ് അദ്ദേഹം.
മുഖ്യമന്ത്രി വിജയ്യുടെ അനുവാദത്തോടെയാണ് വീഡിയോ പകർത്തിയതെന്ന് സിമ്മചന്ദ്രൻ പറയുന്നു. അംഗപരിമിതരുടെ സംഘടനകളുടെ യോഗവുമായി ബന്ധപ്പെട്ടാണ് വീഡിയോ പകർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സർക്കാരിന്റെ ഭരണത്തിന്റെ സുതാര്യതയിലും ഔദ്യോഗിക യോഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമ ഉള്ളടക്കങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിലുമാണ് ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ വിജയ് സർക്കാരിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി. വിജയ്യുടെ പൊതുജനങ്ങളോടുള്ള തുറന്ന സമീപനത്തിന്റെ പ്രതിഫലനമായാണ് ദൃശ്യങ്ങളെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ ഇത്തരം ദൃശ്യങ്ങൾ സർക്കാരിന്റെ ഔപചാരിക കാര്യങ്ങളെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ഉള്ളടക്കമാക്കി മാറ്റുന്ന പ്രവണതയുണ്ടാകുമെന്ന് ചിലർ വിമർശിച്ചു.
I thought this is a clip from one of Vijay's movies but then someone told me this is actually CMO Tamil Nadu. Speechless. pic.twitter.com/8guEUjAVdJ
— Mihir Jha (@MihirkJha) May 19, 2026