'താജ് മഹലിൽ ഉറൂസ് നടത്തുന്നത് തടയണം, സൗജന്യ പ്രവേശനം വിലക്കണം'; ഹർജിയുമായി ഹിന്ദു മഹാസഭ

Saturday 03 February 2024 12:31 PM IST

ആഗ്ര: താജ് മഹലിൽ ഉറൂസ് നടത്തുന്നതിനെതിരെ ഹ‌ർജിയുമായി ഹിന്ദു മഹാസഭ. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹ‌ർജി സമർപ്പിച്ചത്. താജ് മഹലിൽ ഉറൂസ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ഒരു വിശുദ്ധന്റെ ശവകൂടീരത്തിൽ നടത്തുന്ന ചരമവാർഷിക ചടങ്ങിനെയാണ് ഉറൂസ് എന്ന് വിളിക്കുന്നത്.

ഫെബ്രുവരി ആറിനും എട്ടിനും ഇടയിലാണ് ഇത്തവണ ഉറൂസ് ആചരിക്കുന്നത്. അന്നേദിവസങ്ങളിൽ താജ് മഹലിലേയ്ക്കുള്ള സൗജന്യ പ്രവേശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റായ സൗരഭ് ശർമയാണ് ഹ‌ർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി വാദം കേൾക്കുന്നത് മാ‌ർച്ച് നാലിലേയ്ക്ക് മാറ്റി.

താജ് മഹലിനുള്ളിൽ ഉറൂസ് നടത്തുന്നത് ബ്രിട്ടീഷുകാരോ മുഗളൻമാരോ അനുവദിച്ചിരുന്നില്ലെന്ന് ഹിന്ദു മഹാസഭയുടെ വക്താവ് സഞ്ജയ് ജാട്ട് അവകാശപ്പെടുന്നു. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് സംഘടന ഹർ‌ജി ഫയൽ ചെയ്തതെന്നും ജാട്ട് വ്യക്തമാക്കി.

ആഗ്രയിൽ പ്രവർത്തിക്കുന്ന ചരിത്രകാരനായ രാജ് കിഷോർ രാജെ ആണ് ആർടിഐ സമർപ്പിച്ചത്. താജ് മഹലിൽ ഉറൂസും നമാസും ആരാണ് അനുവദിച്ചത് എന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ആർടിഐ പ്രകാരം തചോദിച്ചത്. മുഗളൻമാരോ ബ്രിട്ടീഷ് സർക്കാരോ കേന്ദ്ര സർക്കാരോ താജ് മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നായിരുന്നു എഎസ്ഐ മറുപടി നൽകിയത്. ഇതുപ്രകാരമാണ് ഹർ‌‌ജി സമർപ്പിച്ചതെന്നാണ് ഹിന്ദു മഹാസഭ പറയുന്നത്.