'വിരാട് കൊഹ്ലിക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പറയണം'; പണം വാഗ്ദാനം ചെയ്ത് ചിലര്‍ സമീപിച്ചുവെന്ന് മോഡലിന്റെ വെളിപ്പെടുത്തല്‍

Tuesday 12 May 2026 7:35 PM IST

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കൊഹ്ലിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. കൊഹ്ലിക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തണം എന്ന ആവശ്യമാണ് ചില മാദ്ധ്യമ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. ജര്‍മ്മന്‍ - ദക്ഷിണാഫ്രിക്കന്‍ മോഡലായ ലിസ്ലാസ് ആണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ ഇൗ ആവശ്യം തള്ളിക്കളയുകയാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ലിസ്ലാസ് വിരാട് കൊഹ്ലിയുടെ കടുത്ത ആരാധികയാണ്. മുമ്പ് ഇവരുടെ ഒരു ചിത്രത്തിന് വിരാട് ലൈക്ക് നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് ലിസ്ലാസ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊഹ്ലിക്ക് എതിരെ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയാല്‍ ആവശ്യം പോലെ പണം നല്‍കാം എന്നായിരുന്നു വാഗ്ദാനം.

ചില മാദ്ധ്യമപ്രവര്‍ത്തകര്‍ എനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്ലിയെന്നും പണത്തിനായോ പബ്ലിസിറ്റിക്കായോ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കംവരുത്താന്‍ ഒരുതരത്തിലും ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വിരാട് കൊഹ്ലിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്നും ഇന്ത്യയില്‍ തനിക്ക് വീടുപോലെ തോന്നുന്ന ഇടം ബംഗളൂരുവാണെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആരാധികയായ ലിസ്ലാസ് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. അമ്മ ജര്‍മന്‍ സ്വദേശിയും അച്ഛന്‍ ദക്ഷിണാഫ്രിക്കക്കാരനുമാണ്.