മുംബയ് ഇന്ത്യൻസിൽ വീണ്ടും ക്യാപ്ടനാവാൻ രോഹിത്? ആർസിബിക്കെതിരെ നയിച്ചേക്കും; ടീമിൽ രണ്ട് മാറ്റങ്ങൾ
മുംബയ്: ഐപിഎൽ സീസണിൽ ഇത്തവണ മോശം പ്രകടനമായിരുന്നു മുംബയ് ഇന്ത്യൻസ് കാഴചവച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ടീമിന്റെ പ്ലേ ഓഫ് സാദ്ധ്യതകളും എതാണ്ട് അവസാനിച്ച മട്ടാണ്. ഇപ്പോഴിതാ മുംബയ്‌യുടെ അടുത്ത മത്സരം രോഹിത് ശർമ നയിച്ചേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആർസിബിയുമായുള്ള പോരാട്ടത്തിലായിരിക്കും ഹിറ്റ്മാൻ വീണ്ടും ക്യാപ്ടൻ കുപ്പായം അണിയുക. നിലവിലെ ക്യാപ്ടൻ ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരുടെ അസാന്നിദ്ധ്യമാണ് രോഹിത്തിന് വീണ്ടും വഴിതുറക്കുന്നത്.
ഹാർദിക്ക് ക്യാപ്ടൻ ആയതിന് പിന്നാലെ കടുത്ത അതൃപ്തിയാണ് ടീമിനകത്തുനിന്ന് ഉയർന്നിരുന്നത്. ഹാർദിക്കിന്റെ ക്യാപ്ടൻസിയെ ആരാധകരും വിമർശിച്ചു. എന്നാൽ പുറംവേദനയെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുനിന്ന ഹാർദിക് ഒരു മത്സരത്തിൽ കൂടി വിശ്രമമെടുത്തേക്കുമെന്നാണ് വിവരം. ഹാർദിക്കിന്റെ അഭാവത്തിൽ കഴിഞ്ഞ കളിയിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ്, വ്യക്തിപരമായ കാരണങ്ങളാൽ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് മുംബയ്ക്ക് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച മുൻ നായകൻ രോഹിത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
മത്സരം നടക്കാനിരിക്കുന്ന റായ്പുരിലേക്ക് മുംബയ് താരങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ആദ്യ സംഘത്തിനൊപ്പം രോഹിത് ശർമയുണ്ടെങ്കിലും ഹാർദിക്കോ സൂര്യയോ ഇതുവരെ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിമാനസർവീസുകളുടെ കുറവുകാരണംഘട്ടം ഘട്ടമായാണ് മുംബയ് താരങ്ങൾ റായ്പൂരിൽഎത്തുന്നത്. അതിനാൽ ഞായറാഴ്ചയ്ക്കുള്ളിൽ ഇവർ ടീമിനൊപ്പം ചേർന്നില്ലെങ്കിൽ രോഹിത് തന്നെ ടോസിനിറങ്ങും.
അതേസമയം, ഹർദിക്കിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള മുംബയ്, രോഹിത്തിന്റെ നേതൃത്വം ഇനിയെങ്കിലും ഒരു തിരിച്ചുവരവിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.