പഞ്ചാബിന് അഞ്ചാം തോൽവി
പഞ്ചാബ് കിംഗ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്
പഞ്ചാബ് കിംഗ്സ് 200/8 , മുംബയ് ഇന്ത്യൻസ് 205/4
പ്രഭ്സിമ്രാന് (57 )അർദ്ധസെഞ്ച്വറി, ശാർദൂലിന് നാലുവിക്കറ്റ്
33 പന്തുകളിൽ പുറത്താകാതെ 75റൺസുമായി തിലക് വർമ്മ മുംബയ്‌യുടെ വിജയശിൽപ്പി
ധർമ്മശാല : ഐ.പി.എല്ലിൽ ആദ്യഘട്ടത്തിലെ ഏഴ് മത്സരങ്ങളിൽ ഒന്നിൽപ്പോലും തോൽവി അറിയാതിരുന്ന പഞ്ചാബ് കിംഗ്സ് ഇന്നലെ മുംബയ് ഇന്ത്യൻസിൽ നിന്ന് ഏറ്റുവാങ്ങിയത് സീസണിലെ തുടർച്ചയായ അഞ്ചാം തോൽവി. ധർമ്മശാലയിൽ പഞ്ചാബ് നൽകിയ 201 റൺസിന്റെ ലക്ഷ്യം ഒരു പന്തും ആറ് വിക്കറ്റുകളും ബാക്കിനിൽക്കേ മുംബയ് മറികടക്കുകയായരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ദിവസങ്ങളോളം ഒന്നാമതായിരുന്ന പഞ്ചാബ് നാലാം സ്ഥാനത്തായി. സ്ഥിരം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും താത്കാലിക ക്യാപ്ടൻ സൂര്യകുമാർ യാദവും ഇന്നലെ ഇല്ലാതിരുന്നതിനാൽ ജസ്പ്രീത് ബുംറയാണ് ഇന്നലെ മുംബയ് ഇന്ത്യൻസിനെ നയിച്ചത്. 156 മത്സരങ്ങൾ മുംബയ്‌ക്ക് വേണ്ടി കളിച്ച ശേഷമാണ് ജസ്പ്രീത് ബുംറയ്ക്ക് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ 200/8 എന്ന സ്കോർ ഉയർത്തി. അർദ്ധസെഞ്ച്വറി നേടിയ പ്രഭ്സിമ്രാൻ സിംഗാണ് (32 പന്തുകളിൽ ആറുഫോറും നാലുസിക്സുമടക്കം 57 റൺസ്) പഞ്ചാബിന്റെ ടോപ് സ്കോറർ. പ്രിയാംശ് ആര്യ (22), കൂപ്പർ കനോലി (21),അസ്മത്തുള്ള ഒമർസായ് (38),മലയാളിതാരം വിഷ്ണു വിനോദ് (15 നോട്ടൗട്ട്), സേവ്യർ ബാലെറ്റ് (18 നോട്ടൗട്ട്) എന്നിവരും പഞ്ചാബിനായി രണ്ടക്കം കണ്ടു. ഇംപാക്ട് പ്ളേയറായിറങ്ങിയ വിഷ്ണുവിനോദിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. മുംബയ്‌യ്ക്ക് വേണ്ടി ശാർദൂൽ താക്കൂർ നാലോവറിൽ 39 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ദീപക് ചഹറിന് രണ്ട് വിക്കറ്റ് ലഭിച്ചു. കോർബിൻ ബോഷും രാജ് ബവയും ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് രോഹിത് ശർമ്മയും (25) റയാൻ റിക്കിൾട്ടണും (48) മാന്യമായ തുടക്കം നൽകി. ഏഴാം ഓവറിൽ ടീം സ്കോർ 61ൽ നിൽക്കുമ്പോഴാണ് റിക്കിൾട്ടൺ പുറത്തായത്.പകരമിറങ്ങിയ നമാൻ ധിറും (9) വേഗം മടങ്ങി. രോഹിത് പുറത്തായത്. 10-ാം ഓവറിൽ ടീം സ്കോർ 88ൽ നിൽക്കുമ്പോഴാണ് രോഹിത് പുറത്തായത്. തുടർന്ന് തിലകിന്റെ പോരാട്ടമായിരുന്നു. 33 പന്തുകളിൽ ആറുവീതം ഫോറും സിക്സും പറത്തിയാണ് തിലക് ടീമിനെ വിജയത്തിലെത്തിച്ചത്. ഷെഫാനേ റൂതർഫോഡ് (20), വിൽ ജാക്സ് (25 നോട്ടൗട്ട്) എന്നിവർ തിലകിന് പിന്തുണയേകി. സീസണിലെ മുംബയ്‌യുടെ നാലാമത്തെ വിജയമാണിത്.