വൈറ്റ് ഹൗസിന്  സമീപം വെടിവയ്പ്പ്, പ്രതി പിടിയിൽ ;  പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം 

Tuesday 05 May 2026 11:10 AM IST

വാഷിം​ഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിവയ്പ്പ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം. വെടിവയ്പ്പിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് നേരെ യു.എസ് സീക്രട്ട് സർവീസ് വെടിയുതിർത്തു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ പറഞ്ഞു. സംഭവ സമയത്ത് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30ഓടെ വൈറ്റ് ഹൗസിന് പുറത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സിവിൽ വേഷത്തിലുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടത്. ഇയാളുടെ കൈവശം തോക്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് സീക്രട്ട് സർവീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിക്ക് വെടിയേറ്റു. ഏറ്റുമുട്ടലിനിടയിൽ സമീപത്തുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ വെടിയുണ്ടയേറ്റാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹനവ്യൂഹം കടന്നുപോയി മിനിറ്റുകൾക്കുശേഷമാണ് വെടിവെപ്പ് ഉണ്ടായത്. വാൻസിനെ ലക്ഷ്യംവച്ചാണ് അക്രമി വെടിയുതിർത്തത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിലും മിനിറ്റുകൾക്ക് ശേഷം സ്ഥിതിഗതികൾ ശാന്തമായതോടെ അത് പിൻവലിച്ചു. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റ് വിശദമായ അന്വേഷണം അരംഭിച്ചിട്ടുണ്ട്.