മോസ്കോ : തങ്ങളുടെ സോയൂസ് കാപ്സൂളിനുള്ളിലെ തകരാറിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സഞ്ചാരികള സെപ്തംബറിൽ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുമെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. ഇതിനായി സോയൂസ് എം.എസ് - 23 കാപ്സ്യൂൾ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഫെബ്രുവരി 24ന് വിക്ഷേപിക്കാനാണ് പദ്ധതി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21നാണ് സോയൂസ് എം.എസ് - 22 കാപ്സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. റഷ്യൻ സഞ്ചാരികളായ സെർജി പ്രൊകോപീവ്, ഡിമിട്രി പെറ്റലിൻ, നാസയയിൽ നിന്നുള്ള ഫ്രാങ്ക് റൂബിയോ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സോയൂസ് എം.എസ് - 22 പേടകത്തിൽ തന്നെ മൂവരെയും ഭൂമിയിലേക്ക് മടക്കിയെത്തിക്കാനായിരുന്നു പദ്ധതി.
അതിനിടെ, ഡിസംബറിൽ സോയൂസിൽ ചോർച്ച കണ്ടെത്തുകയും മൂന്ന് മണിക്കൂറിനുള്ളിൽ പരിഹരിക്കുകയും ചെയ്തു. എന്നാൽ കാപ്സൂളിനുള്ളിലെ താപനില ഉയർന്നെന്ന് റോസ്കോസ്മോസ് അറിയിച്ചിരുന്നു. ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമായത്. ചെറിയ ഉൽക്ക ഇടിച്ചതാകാം ചോർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു.
യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ബഹിരാകാശ മേഖലയിൽ മാത്രമാണ് റഷ്യയുമായി യു.എസ് സഹകരണം തുടരുന്നത്. ആകെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |