കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് പിന്നാലെ സഖ്യ സർക്കാരിൽ ഭിന്നത. സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ( ആർ.പി.പി ) പ്രഖ്യാപിച്ചു. സഖ്യത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിലും ഐക്യത്തിലുമുണ്ടായ മാറ്റങ്ങൾ മുൻനിറുത്തിയാണ് ഏഴ് പാർട്ടികളടങ്ങുന്ന ഭരണസഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ആർ.പി.പിയുടെ നീക്കം.
സഖ്യസർക്കാരിന്റെ ഭാഗമായിരുന്ന നാല് ആർ.പി.പി മന്ത്രിമാർ തങ്ങളുടെ രാജി പ്രചണ്ഡയ്ക്ക് സമർപ്പിച്ചു. പാർട്ടിയുടെ ചെയർമാനും ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ രാജേന്ദ്ര ലിങ്ങ്‌ദനും ഇതിൽപ്പെടുന്നു. പാർട്ടി ഭരണസഖ്യത്തിന് പ്രവിശ്യാ ഭരണകൂടങ്ങളിൽ നൽകിവന്ന പിന്തുണയും പാർട്ടി പിൻവലിച്ചു. 275 അംഗ പാർലമെന്റിൽ 14 സീറ്റുകളുണ്ട് ആർ.പി.പിയ്ക്ക്.
മാർച്ച് 9നാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ സ്ഥാനാർത്ഥി റാം ചന്ദ്ര പൗഡൽ വിജയമുറപ്പിച്ചു കഴിഞ്ഞു. പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്ററടക്കം എട്ട് പാർട്ടികൾ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തന്റെ സഖ്യകക്ഷിയായ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിയുടെ നോമിനി സുഭാഷ്ചന്ദ്ര നെംവാംഗിനെ പ്രചണ്ഡ അവഗണിച്ചു. ഇതോടെയാണ് ഡിസംബറിൽ അധികാരത്തിൽ വന്ന സഖ്യസർക്കാരിൽ ഭിന്നത ഉടലെടുത്തത്. മുൻ സർക്കാരിൽ പ്രചണ്ഡ നേപ്പാളി കോൺഗ്രസിന്റെ സഖ്യത്തിലായിരുന്നു എന്നത് ഇതിന് ആക്കം കൂട്ടി.
പൗഡൽ വിജയിക്കുന്നതോടെ രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞേക്കുമെന്ന് കരുതുന്നുണ്ട്. ഈ മാസം ആദ്യം അഭിപ്രായ ഭിന്നതകൾ മൂലം സഖ്യകക്ഷിയായ ആർ.എസ്.പിയിലെ മൂന്ന് മന്ത്രിമാർ രാജിവച്ചിരുന്നു.
--------------------------------------
അസ്ഥിരമാകും ?
നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ ഭരണമുന്നണിയായിരുന്നു മുന്നിൽ. പ്രചണ്ഡയുടെ പാർട്ടിയും ഭരണമുന്നണിയിലായിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യത്തിലെ സി.പി.എൻ - യു.എം.എൽ നേതാവ് കെ.പി. ശർമ്മ ഒലി സർക്കാർ രൂപീകരണത്തിൽ കൈകോർക്കണമെന്ന് കാട്ടി പ്രചണ്ഡയെ സമീപിച്ചു.
ഇതോടെയാണ് പ്രചണ്ഡ സഖ്യംവിട്ടതും ഒലിയുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിച്ച് പ്രധാനമന്ത്രിയായതും. 78 സീറ്റുകളുമായി ഒലിയുടെ പാർട്ടിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകൾ മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |