യുക്രെയിൻ പ്രഹരം: റഷ്യയിൽ ഡ്രോൺ ആക്രമണത്തിൽ 4 മരണം  കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

Monday 18 May 2026 7:37 AM IST

മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലടക്കം യുക്രെയിന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഇന്ത്യക്കാർ മോസ്കോയിലെ മൈറ്റിഷി ജില്ലയിലെ പൊഗോറെൽകി ഗ്രാമത്തിലെ നിർമ്മാണ സ്ഥലത്തെ തൊഴിലാളികൾ ആയിരുന്നെന്നാണ് വിവരം. ഇവർ ജോലി ചെയ്തിരുന്ന കെട്ടിടത്തിലേക്ക് ഡ്രോൺ അവശിഷ്ടം പതിക്കുകയായിരുന്നു. ഇന്ത്യൻ എംബസി അധികൃതർ സംഭവ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേ സമയം,​ 556 ഡ്രോണുകൾ തകർത്തെന്ന് റഷ്യ അറിയിച്ചു. 81 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്നു. ഒരു വർഷത്തിനിടെ റഷ്യയ്ക്ക് നേരെ യുക്രെയിൻ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിത്. മോസ്കോയിലും ബെൽഗൊറോഡിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മോസ്കോയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു.

ഷെറെമെറ്റീവോ വിമാനത്താവളത്തിന്റെ റൺവേയിൽ ഡ്രോൺ അവശിഷ്ടം പതിച്ചു. എണ്ണ റിഫൈനറികൾ അടക്കം ഊർജ്ജ കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കഴിഞ്ഞ ആഴ്ച കീവിൽ 24 പേരുടെ ജീവനെടുത്ത റഷ്യൻ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.