‘പഞ്ചിന്റെ’ കൂട്ടിൽ അതിക്രമിച്ചു കയറി; രണ്ട് പേർ അറസ്റ്റിൽ

Wednesday 20 May 2026 2:43 AM IST

ടോക്കിയോ:സോഷ്യൽ മീഡിയയിൽ തരംഗമായ പഞ്ച് എന്ന കുരങ്ങിന്റെ അതിക്രമിച്ച് കയറിയ രണ്ട് യു.എസ് പൗരൻമാർ അറസ്റ്റിൽ. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ചിബയിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് സംഭവം.അമേരിക്കൻ സ്വദേശികളായ റെയ്ഡ് ജഹാനൈ ഡേസൺ (24), നീൽ ജബാഹ്രി ദുവാൻ (27) എന്നിവരെയാണ് ജപ്പാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡേസൺ സുരക്ഷാ വേലി ചാടിക്കടന്ന് കുരങ്ങുകളുടെ കൂട്ടിലേക്ക് ഇറങ്ങിയപ്പോൾ, ദുവാൻ ഈ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു. ക്രിപ്റ്റോ കറൻസി പരസ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഇമോജി തലവച്ച് നീല സ്യൂട്ട് ധരിച്ചാണ് ഡേസൺ എത്തിയത്. കൈയിൽ ഒരു പാവയും ഉണ്ടായിരുന്നു.മൃഗശാലയിലെ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ തടഞ്ഞു. പഞ്ച് ഉൾപ്പെടെയുള്ള മൃഗങ്ങൾ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.മൃഗശാലയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കുറ്റാരോപണങ്ങൾ പ്രതികൾ നിഷേധിച്ചു.സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനും ക്രിപ്റ്റോ പ്രൊമോഷൻ നടത്താനുമാണ് യുവാക്കൾ അതിക്രമം കാട്ടിയതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് മൃഗശാലയിലെ സുരക്ഷ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മൃഗശാലക്കുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.

പഞ്ച്

ഇച്ചികാവ മൃഗശാലയിലെ പഞ്ച്' എന്ന മക്കാക് ഇനത്തിൽപ്പെട്ട കുരങ്ങുകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് ലോകമെമ്പാടും വൈറലായത്.കഴിഞ്ഞ വർഷം ജൂലായിലാണ് പഞ്ച് ജനച്ചതെന്നാണ് റിപ്പോർട്ട്. പ്രസവത്തിന് പിന്നാലെ അമ്മ കുരങ്ങ് പഞ്ചിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന്റെ മാനസിക സമ്മർദം കുറക്കാൻ മൃഗശാല ജീവനക്കാർ ഒരു ഒറാങ്ങുട്ടാന്റെ പാവ നൽകിയിരുന്നു. ഈ പാവയെ കെട്ടിപ്പിടിച്ചു നടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ഈ കുഞ്ഞൻ കുരങ്ങനെ കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സഞ്ചാരികൾ മൃഗശാലയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയിരുന്നു.