കണ്ണൂ‌രിൽ എൽപി സ്‌കൂൾ കുത്തിത്തുറന്നു; കള്ളൻ കൊണ്ടുപോയത് 40 മുട്ടകൾ

Friday 19 July 2024 10:47 AM IST

കണ്ണൂ‌ർ: സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 40 മുട്ടകൾ മോഷ്‌ടിച്ചു. കണ്ണൂർ കണ്ണപുരത്താണ് സംഭവം. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണ് കവർച്ച നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന മുട്ടകളാണ് മോഷണം പോയത്.

മുട്ടയ്‌ക്കൊപ്പം ഡയറിയിൽ സൂക്ഷിച്ചിരുന്ന 1800 രൂപയും മോഷ്‌ടാവ് കവർന്നു. ആകെ 2500 രൂപയുടെ മുതലുകൾ നഷ്‌ടപ്പെട്ടു എന്നാണ് സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ജൂലായ് 15നും 18ന് രാത്രി 7.15നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രധാനാദ്ധ്യാപിക പിജെ രേഖ ജെയ്‌സി പറയുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി സർക്കാർ മോഡൽ സ്‌കൂളിൽ മോഷണം

ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളി സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം നടന്നത്. സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, യാസിർ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതിൽ ആദിത്യൻ (18) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

സ്‌കൂൾ കോമ്പൗണ്ടിൽ കയറി സ്കൂൾ ബസിന്റെ ചില്ല് തകർത്ത്, ഫയർ അലാമുകൾ മോഷ്‌ടിച്ചു. പിന്നീട് സ്‌കൂൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന വിന്റ് വില്ലിന് കേടുപാടുകൾ വരുത്തി. സ്‌കൂൾ ഓഫീസിന്റെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തു. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.