സൈബര്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ടത് എട്ടര ലക്ഷം രൂപ; പ്രതികളെ ഉത്തരേന്ത്യയില്‍ നിന്ന് പൊക്കി കേരള പൊലീസ്

Tuesday 17 December 2024 12:26 AM IST

തൃശൂര്‍: രണ്ടു വ്യത്യസ്ത സൈബര്‍ തട്ടിപ്പു കേസുകളിലായി 8,52600 രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ ബീഹാര്‍ നവാഡ ജില്ലയിലെ ബിക്കാണ്‍പുര സ്വദേശിയായ സഞ്ജയ്കുമാര്‍ (27), ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ശിവപുരി സ്വദേശിയായ അഭിനവ് സിംഗ്, ജാര്‍ഖണ്ഡ് മധുപൂര്‍ സ്വദേശിയായ ദിനുകുമാര്‍ മണ്ഡല്‍ (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ച്യെതത്.


2023 ഓഗസ്റ്റ് 14ന് പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് ഓല ഇലക്ട്രീക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യുന്നതിനായി ഒരു വെബ് സൈറ്റ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലൂടെ പേയ്‌മെന്റ് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ 138500 രൂപ അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സ്‌കൂട്ടറോ ഈ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസ്സിലാക്കി തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മറ്റൊരു കേസില്‍ ഈ വര്‍ഷം മേയ് രണ്ടിന് പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ യുടെ അക്കൌണ്ട് സസ്‌പെന്‍ഡ് ചെയ്തതായുള്ള മെസേജ് വരികയും ബാങ്ക് മെസേജ് ആണെന്ന് കരുതി അതില്‍ കാണപ്പെട്ട ലിങ്കില്‍ കയറിയപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയ ശേഷം ബാങ്ക് അധികാരികളാണെന്ന് പറഞ്ഞു വിവിധ നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ഒടിപി കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയായിരുന്നു.

പിന്നീട് രണ്ടു കേസുകളും റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രതികള്‍ നോര്‍ത്ത് ഇന്ത്യയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നോര്‍ത്ത് ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ 4100 രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും 138500 രൂപ തട്ടിപ്പ് നടത്തിയ പ്രതികളെ ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ബീഹാറിലെ നഹര്‍ട്ട് പോലീസ് പാടലീ പുത്ര പോലീസ് ബീഹാറിലെ മധുപൂര്‍ പോലീസ് എന്നീ പോലീസ് സേനകളുടെ സഹായവും പ്രതികളെ പിടികൂടാന്‍ സഹായകമായി.

പ്രതികള്‍ വ്യാജ വെബ് സൈറ്റ് ഉപയോഗിച്ചതായും കേെണ്ടത്തിയിരുന്നു. അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ്കടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ എന്‍ ഫൈസല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്കടര്‍ വിനു കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് ശങ്കര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ എസ് ഷിനിത്ത്, അനൂപ്, ശരത്ത് കെ, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.