ഫെബിനെ കൊലപ്പെടുത്തിയത് സഹോദരി ബന്ധത്തിൽ നിന്ന് പിൻമാറിയതിനാൽ, കൊല്ലാൻ ലക്ഷ്യമിട്ടത് യുവതിയെയെന്ന് പൊലീസ്
കൊല്ലം: കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉളിയക്കോവിൽ വിളപ്പുറം മാതൃകാനഗർ 162 ഫ്ലോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടിൽ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. തേജസുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഫെബിന്റെയും തേജസിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങൾ നീണ്ട അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബിന്റെ സഹോദരിയും തേജസ് രാജും പ്രണയത്തിലായിരുന്നു. ഇരുവരും എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഇരുവരും പരീക്ഷയെഴുതിയെങ്കിലും യുവതിക്ക് മാത്രമാണ് ജോലി ലഭിച്ചത്. തേജസ് സിവിൽ പൊലീസ് ഓഫീസർ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു.
വിവാഹത്തിന് രണ്ടുപേരുടെയും കുടുംബങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യം ചെയ്തത് വീട്ടുകാർ വിലക്കി. ഇതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തേജസ് പെട്രോൾ കൈവശം വച്ചത് ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്താനായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ യുവതി വീട്ടിലുണ്ടായിരുന്നില്ല. മറ്റൊരു പെട്രോൾ ടിൻ ഫെബിന്റെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തേജസ് എത്തിയ സമയം വീട്ടുകാർ പേരയ്ക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന കത്തിയാണ് തേജസ് ഫെബിനെ കുത്താൻ ഉപയോഗിച്ചതെന്നും വിവരമുണ്ട്.
ഫെബിനെ കൊലപ്പെടുത്തിയതിനുശേഷം കാറിൽ രക്ഷപ്പെട്ട തേജസ് കടപ്പാക്കടയ്ക്കടുത്ത് ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് താഴെയെത്തി 7.30 ഓടെ ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചതിനുശേഷമായിരുന്നു ട്രെയിനിന് മുന്നിൽ ചാടിയത്.