കാത്തിരിപ്പിന് അവസാനമായി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍; പ്രഖ്യാപിച്ച് കായികമന്ത്രി

Tuesday 06 January 2026 9:41 PM IST

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനമെത്തി. ഫെബ്രുവരി മാസം 14ാം തീയതി ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. സ്‌പോണ്‍സര്‍മാര്‍ പിന്‍മാറുകയും പുതിയ സ്‌പോണ്‍സര്‍മാരെ കിട്ടാതെ വരികയും ചെയ്തതോടെയാണ് ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ അനിശ്ചിതമായി നീണ്ടുപോയത്.

14 ക്ലബ്ബുകളും ഐഎസ്എല്‍ സീസണില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പ്രഖ്യാപന സമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 91 മത്സരങ്ങളായിരിക്കും ഈ സീസണില്‍ ഉണ്ടായിരിക്കുക. ഹോം, എവേ അടിസ്ഥാനത്തില്‍ തന്നെയാകും മത്സരങ്ങള്‍ നടക്കുകയെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഐ ലീഗ് മത്സരങ്ങളുടെ എണ്ണം ഈ സീസണില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. 55 മത്സരങ്ങളായിരിക്കും ഐ ലീഗില്‍ നടക്കുക.

പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നത് വരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലീഗുകളുടെ നടത്തിപ്പിനായി പണം നല്‍കും. ഐഎസ്എല്ലിന് 14 കോടിയും ഐ ലീഗിന് 3 കോടിയുമാണ് നല്‍കുക. രണ്ട് ലീഗുകളുടേയും നടത്തിപ്പിനായി പ്രത്യേക ഭരണസമിതിയേയും രൂപീകരിക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം ഈ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും കല്യാണ്‍ ചൗബേ അറിയിച്ചു.