യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന പേടി, കൊലയ്ക്ക് ശേഷവും വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചു; ക്രൂരമെന്ന് പൊലീസ്
കോഴിക്കോട്: എലത്തൂരിൽ യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷവും യുവതിയെ പ്രതി വൈശാഖൻ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. വൈശാഖനും കൊല്ലപ്പെട്ട യുവതിയും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്. എന്നാൽ അടുത്തിടെ ഈ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. തന്റെ ഭാര്യ ഇക്കാര്യം അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവതിക്ക് പ്രതി മയക്കുമരുന്ന് ജ്യൂസിൽ കലക്കി കൊടുക്കുകയും ആക്രമിച്ച ശേഷം കഴുത്തിൽ കുരുക്കിടുകയുമായിരുന്നു. തുടർന്ന് യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് മാളിക്കടവിന് സമീപത്തുള്ള സ്ഥാപനത്തിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
ബന്ധം തുടരാൻ സാധിക്കില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് സ്വന്തം സ്ഥാപനത്തിലേയ്ക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപും യുവതിയെ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയേക്കും. വൈശാഖനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.