റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗികരോഗം, ഭാര്യ അറിയാതെ ചികിത്സിച്ചു
വാഷിംഗ്ടൺ: യു.എസിൽ വീണ്ടും വിവാദത്തിന് തിരികൊളുത്തി എപ്സ്റ്റീൻ ഫയലുകൾ. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കത്തുകളും രേഖകളുമൊക്കെയാണ് എപ്സ്റ്റീൻ ഫയലുകൾ. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 35 ലക്ഷം പേജുകളും 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ശതകോടീശ്വരൻ ഇലോൺ മസ്ക് വരെയുള്ള പ്രമുഖരുടെ പേരുകൾ രേഖകളിലുണ്ട്.
അതേസമയം മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് റഷ്യൻ യുവതികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടെന്നും മുൻ ഭാര്യ മെലിൻഡയിൽ നിന്ന് മറച്ചുവച്ചെന്നും രേഖകളിൽ പറയുന്നു. എന്നാൽ ഈ വാദം ഗേറ്റ്സിന്റെ വക്താക്കൾ തള്ളി
റിപ്പോർട്ടുകൾ പ്രകാരം 2013 ജൂലായിൽ എപ്‌സ്റ്റിൻ തനിക്ക് തന്നെ അയച്ച ഇ മെയിലുകളിലാണ് പരാമർശങ്ങൾ ഉള്ളത്. തന്റെ രോഗത്തെ കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇ മെയിലുകൾ ഡിലിറ്റ് ചെയ്യാൻ ഗേറ്റ്‌സ് ആവശ്യപ്പെട്ടെന്നും ഇതിൽ ആരോപിക്കുന്നു. എപ്സ്റ്റിൻ അയക്കാതെ സൂക്ഷിച്ച് ഡ്രാഫ്ടുകളാണ് രേഖകളിലധികവും ഉള്ളത്.
.
ഗേറ്റ്സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും രേഖകളിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിർബന്ധിതനായെന്നും എപ്സ്റ്റീൻ അവകാശപ്പെടുന്നു.
അതേസമയം, ഈ ആരോപണങ്ങൾ പൂർണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബിൽ ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളിൽ കാണുന്നതെന്ന് വക്താവ് വ്യക്തമാക്കി.