മണിയൻപിള്ള രാജുവിന്റെ കാറപകടം; 'ഇര ചമയുന്നവർക്കെതിരെ കേസെടുക്കണം', യുവാക്കൾക്കെതിരെ മാധവ് സുരേഷ്

Saturday 07 February 2026 10:11 AM IST

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കൾക്കെതിരെ കടുത്ത വിമർശനവുമായി നടൻ മാധവ് സുരേഷ്. യുവാക്കൾ പച്ചക്കള്ളം പറയുകയാണെന്നും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ച ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കണമെന്നും മാധവ് ആവശ്യപ്പെട്ടു. യുവാക്കളുടെ പ്രതികരണം പങ്കുവച്ചുകൊണ്ട് ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു മാധവ്.

'ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്. എന്തൊരു പച്ചക്കള്ളമാണിത്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കുകയാണ് വേണ്ടത്.' മാധവ് സുരേഷ് പറഞ്ഞു.

നടന്റെ കാറാണ് തങ്ങളുടെ ബൈക്കിലിടിച്ചതെന്നായിരുന്നു അപകടത്തിൽ പരിക്കേറ്റ യുവാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. കാർ ബൈക്കിനെ നിരക്കിക്കൊണ്ട് പോയെന്നും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവാക്കൾ പറഞ്ഞു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് യുവാക്കൾ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം.

ക്ലബിൽ നിന്ന് സാവധാനം പുറത്തേക്കിറങ്ങിയ കാർ ഇൻഡിക്കേറ്റർ ഇട്ട് വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്നു. ശേഷം റോഡ് മുറിച്ചു കടക്കാൻ മെല്ലെ മുന്നോട്ട് നീങ്ങിയപ്പോഴാണ് അതിവേഗത്തിൽ ബൈക്ക് വന്നിടിച്ചത്. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടാമന് നട്ടെല്ലിനാണ് പരിക്ക്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. തുടർന്ന് രാത്രിതന്നെ മണിയൻ പിള്ള രാജുവിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഭയം കാരണമാണ് കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ പിറ്റേന്ന് രാവിലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിൽ പൊലീസിന്റെ നടപടികളിൽ വലിയ വീഴ്ചയുണ്ടായതായും ആക്ഷേപമുണ്ട്. അപകടകരമായി വാഹനമോടിക്കൽ, പരിക്കേറ്റവർക്ക് സഹായം നൽകാതെ വാഹനം നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.അപകടം നടന്ന് 12മണിക്കൂർ കഴിഞ്ഞാണ് രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇത് മദ്യപിച്ചിരുന്നോ എന്ന് തെളിയുന്നതിനെ ബാധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.