
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മണിക്കൂറുകൾ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്ക് ശേഷവും തീരുമാനമായില്ല. നേതാക്കളുമായി ചർച്ച നടത്തിയെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ദീപാദാസ് മുൻഷി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു.
അതേസമയം ഇനി നേതാക്കൾക്കുവേണ്ടിയുള്ള പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്തും ഒരു പ്രകടനവും നടത്തരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണമെന്നും ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും സതീശൻ പറഞ്ഞു.
കെ.സി. വേണുഗോപാലും പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും വേണുഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐകകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |