ഗുണ്ടകളെയും മോഷ്‌ടാക്കളെയുമെല്ലാം പിടികൂടി പൊലീസ്, അറസ്റ്റിലായത് 691 പേർ

Tuesday 17 February 2026 10:33 PM IST

തിരുവനന്തപുരം: ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 691 പേരേയും വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന 972 പേരേയും അറസ്റ്റ് ചെയ്തു. ഗുണ്ടകൾ, ഗുരുതര കുറ്റകൃത്യങ്ങൾ സ്ഥിരമായി ഏർപ്പെടുന്നവർ, മോഷ്ടാക്കൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറിന്റെ നിർദ്ദേശപ്രകാരമാണ് 'ഓപ്പറേഷൻ റൗണ്ട് അപ്പ്' എന്ന പേരിൽ സ്‌പെഷ്യൽ ഡ്രൈവ് നടപ്പാക്കിയത്.

ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ 2026 ഫെബ്രുവരി 12 മുതൽ 14 വരെയായിരുന്നു സ്‌പെഷ്യൽ ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ/ഉത്തര മേഖലാ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ നേത്യത്വം നൽകി.സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 1028 പേർക്കെതിരെ ബി.എൻ.എസ്.എസ് സെക്ഷൻ 126/129 പ്രകാരം കരുതൽ നടപടികൾ കൈക്കൊണ്ടു.കാപ്പ നിയമം നടപടി പ്രകാരം 20 പേരെ കരുതൽ തടങ്കലിലും 30 പേർക്കെതിരെ നാടുകടത്തൽ നടപടികളും ആരംഭിച്ചു.മദ്യപിച്ച് വാഹനം ഓടിച്ചവർക്കെതിരെ 1354 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.