54,908 കോടിയുടെ പദ്ധതികള്‍, കേരളത്തില്‍ പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍

Saturday 21 February 2026 12:10 AM IST

കൊച്ചി: സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' ഒരുവര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഭൂമി ലഭ്യമായ നിക്ഷേപ വാഗ്ദാനങ്ങളില്‍ 40.35 ശതമാനം യാഥാര്‍ത്ഥ്യമായെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2025 ഫെബ്രുവരി 21, 22 തിയതികളിലാണ് കൊച്ചിയില്‍ സംഗമം സംഘടിപ്പിച്ചത്. ടൂറിസം, ഭക്ഷ്യസംസ്‌കരണം, ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ 22 മുന്‍ഗണനാ മേഖലകളിലാണ് നിക്ഷേപങ്ങള്‍ ലഭിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരുവര്‍ഷത്തിനകം ഇത്രയും പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത്. നിക്ഷേപ താത്പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമം തുടരുകയാണ്. നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളെ തരംതിരിച്ച് കെ.എസ്.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിന്‍ഫ്ര എന്നീ ഏജന്‍സികള്‍ കൃത്യമായ നടപടികളെടുക്കുന്നു.

നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ 22 നയപരിഷ്‌കാരങ്ങള്‍ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രത്യേക കര്‍മ്മസേന രൂപീകരിച്ചതും ജില്ലാ കളക്ടറേറ്റുകളില്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ആരംഭിച്ചതും പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിച്ചു. 115 പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കാനായത് നേട്ടമായാണെന്ന് മന്ത്രി പറഞ്ഞു.വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍, മാനേജിംഗ് ഡയറകകടര്‍ പി. വിഷ്ണുരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്‍വെസ്റ്റ് കേരള

ആകെ നിക്ഷേപ താത്പര്യപത്രങ്ങള്‍ 449 ആകെ നിക്ഷേപ മൂല്യം 1,81,209 കോടി ആകെ തൊഴിലവസര സാദ്ധ്യത 4,97,800 ഭൂമി ലഭ്യമായ പദ്ധതികള്‍ 285 ആരംഭിച്ചവ 115 എണ്ണം മൊത്തം നിക്ഷേപം 54,908.22 കോടി പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങള്‍ 66,073