രാജ്യത്ത് കഴുതകളുടെ എണ്ണം കുറയുന്നു, വളർത്താൻ റെഡിയാണെങ്കിൽ സർക്കാർ തരും 50 ലക്ഷം രൂപവരെ
കഴുത വളർത്തൽ തുടങ്ങാൻ സാമ്പത്തിക സഹായവുമായി കേന്ദ്ര സർക്കാർ. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ പ്രകാരം, കഴുത പ്രജനന ഫാമുകൾ സ്ഥാപിക്കുന്നതിന് സംരംഭകർക്കും കർഷകർക്കും 50 ലക്ഷം രൂപ വരെയാണ് സഹായം ലഭിക്കുക. രാജ്യത്ത് കഴുതകളുടെ എണ്ണം കുറഞ്ഞുവരുന്നത് തടയാനും കന്നുകാലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ ഭാഗമാണിത് . കഴുതകളുടെ മാത്രമല്ല കുതിരകളെയും ഒട്ടകങ്ങളെ വളർത്താനും പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാം.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മൊത്തം പദ്ധതി ചെലവിൽ 50% മൂലധന സബ്സിഡി സർക്കാർ നൽകുന്നു. പരമാവധി തുക 50 ലക്ഷം രൂപ. വ്യക്തികൾ, കർഷക ഉത്പാദക സംഘടനകൾ , സ്വയം സഹായ ഗ്രൂപ്പുകൾ, ), സംയുക്ത ബാധ്യതാ ഗ്രൂപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, സെക്ഷൻ 8 കമ്പനികൾ എന്നിവർക്കെല്ലാം ഈ പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാം.
ഒരു കഴുത പ്രജനന യൂണിറ്റിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 പെൺ കഴുതകളും അഞ്ച് ആൺ കഴുതകളും വേണം. പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് nlm.udyamimitra.in ലാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിക്കുള്ള വായ്പ, ബാങ്ക് അംഗീകരിച്ചതിനുശേഷം ആദ്യ ഗഡു നൽകും. സർക്കാർ നിർദേശിക്കുന്ന പ്ലാനും യൂണിറ്റ് വലുപ്പവും പാലിക്കേണ്ടതുണ്ട്. ഫാം പൂർത്തിയാക്കി അധികൃതർ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ രണ്ടാം ഗഡു അനുവദിക്കും.