പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിയ്ക്ക്

Wednesday 23 October 2019 6:22 PM IST

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിയ്ക്ക്. നഷ്ടംവന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കും. 1. പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഷ്ടംവന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കും. തുക തിരികെ പിടിക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. പാലത്തിന്റെ പുനര്‍ നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടാണ് നിര്‍മാണ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാന്‍ ആണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കും എന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. 2. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദയുഗം. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ തലവനായി ചുമതലയേറ്റു. ഇന്നു നടന്ന ബി.സി.സി.ഐ വാര്‍ഷിക യോഗം ഗാംഗുലിയുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയായും ചുമതയേറ്റു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍ 3. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്റും കേരള പ്രതിനിധി ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയുമായി ചുമതലയേറ്റു. ബി.സി.സി.ഐയുടെ 39-ാമത് അധ്യക്ഷനാണ് ഗാംഗുലി. ഇതോടെ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്സ് നിഷ്‌ക്രിയമായി. കഴിഞ്ഞ 33 മാസമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണം വിനോദ് റായ് അധ്യക്ഷനായ സി.ഒ.എയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. സുപ്രീം കോടതി വിധി അ നുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്ന് വിനോദ് റായ് പറഞ്ഞു. 4. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളിലെ ഉയര്‍ന്ന പിഴ തുക കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ തുക 1000-ല്‍ നിന്നും 500 ആക്കും. ഉയര്‍ന്ന വേഗതയില്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുക 1500 ഉം ആവര്‍ത്തിച്ചാല്‍ 3000ഉം ആയിരിക്കും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ തുക 10,000 ആയി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനം ഓടിച്ചാലും പിഴയില്‍ കുറവുണ്ടാവില്ല. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കാനും മന്ത്രിസഭാ തീരുമാനം. ഇതോടെ മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് റാങ്ക് ലഭിക്കുന്ന അഞ്ചാമനാണ് എ.ജി 5. ഇന്നും നാളെയുമായി കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് 6. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍കളുടെ കണ്‍സെഷന്‍ തുടരും എന്ന് കെ.എസ്.ആര്‍.ടി.സി. പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ല എന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കെ.എസ്.യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആണ് തീരുമാനം. മൂന്ന് മാസത്തോളമായി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ കെ.എസ്.ആര്‍.ടി.സി അനുവദിച്ചിരുന്നില്ല 7. കൊച്ചിയിലെ വെള്ളക്കെട്ടിന് സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്തം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോര്‍പറേഷനേ കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളത് സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ്. കനത്ത മഴയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത് എന്നും മുല്ലപ്പള്ളി പറഞ്ഞു 8. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് ചികിത്സയില്‍ ഇരിക്കെ മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി 9. കള്ളപ്പണക്കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. അന്വേഷണം അവസാനഘട്ടത്തില്‍ ആണ് എന്നും ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും എന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു ശിവകുമാര്‍. ഇന്ന് ഡി.കെ. ശിവകുമാറിനെ തീഹാര്‍ ജയിലില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്ദര്‍ശിച്ചു 10. മാവോയിസ്റ്റ് വേട്ടയ്ക്ക് കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായം. കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് 580 കോടി അനുവദിക്കും. മാവോയിസ്റ്റുകളെ നേരിടാന്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പൊലീസ് സ്റ്റേഷനുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കും 11. അമല പോള്‍ നായികയായി എത്തിയ തമിഴ് ചിത്രം ആടൈ റിലീസിന് മുമ്പും ശേഷവും നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. ചിത്രം, ബോളിവുഡിലേക്ക് മൊഴി മാറ്റം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ നായകയായി നടി കങ്കണ റണാവത്ത് എത്തുമെന്നാണ് വാര്‍ത്തകള്‍. ഹിന്ദി പതിപ്പും രത്നകുമാര്‍ തന്നെയാവും സംവിധാനം ചെയ്യുക. 12. കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പതം ആക്കിയുള്ള ചിത്രം കൂടത്തായുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നവംബര്‍ പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ ഡിനി ഡാനിയലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.