മുഖ്യമന്ത്രി സ്ഥാനം രാജിവക്കില്ല, തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്ന് മമത
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്നും വാദവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. ഗവർണറെ കാണില്ലെന്നും അവർ വ്യക്തമാക്കി. 'ഞാൻ തോറ്റിട്ടില്ല. രാജി സമർപ്പിക്കില്ല. രാജ്‌ഭവനിൽ പോകില്ല.പോളിംഗ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്കുനേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കി. അവിടെ സിസിടിവി ഓഫ് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല. അത് അവരുടെ ബലപ്രയോഗമാണ്.' മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തികെട്ട കളി കളിക്കുകയാണ്. തന്റെ യഥാർത്ഥ ശത്രു ബിജെപിയല്ല തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരുകൾ നീക്കംചെയ്‌തെന്നും കോടതിയെ സമീപിച്ച ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തതെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടതാണ് ഈ ഫലത്തിന് കാരണമെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി താൽപര്യമുള്ളവരെ നിയമിച്ചെന്നും മമത ആരോപിച്ചു. മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബീഹാറിലും ചെയ്‌തപോലെ ബംഗാളിലും കേന്ദ്രസർക്കാർ നേരിട്ട് തിരഞ്ഞെടുപ്പിൽ ഇടപെട്ടു. '100 സീറ്റുകളോളം തങ്ങളിൽ നിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തു.' മമത പറഞ്ഞു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് തൃണമൂൽ കോൺഗ്രസിന് ഇത്തവണ ഉണ്ടായത്. 80 സീറ്റുകളിൽ മാത്രമാണ് അവർക്ക് ഇത്തവണ ജയിക്കാനായത്.ഭബാനിപൂരിൽ മുഖ്യമന്ത്രി മമത തന്നെ പരാജയപ്പെട്ടു. 207 സീറ്റുകൾ നേടി ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.