തോറ്റിട്ടില്ല, രാജിയുമില്ല: മമത
Wednesday 06 May 2026 2:16 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടുകൊള്ള നടത്തിയാണ് ബി.ജെ.പി ജയിച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. തോൽവി അംഗീകരിക്കില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. അതിനാൽ ഭരണഘടനപരമായി ഗവർണറെ കണ്ട് രാജി നൽകില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ വഴി ബി.ജെ.പിക്ക് ഞങ്ങളെ പരാജയപ്പെടുത്താനാകും. പക്ഷേ ധാർമ്മികമായി ഞങ്ങളാണ് ജയിച്ചത്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ച തിരഞ്ഞെടുപ്പ് കമ്മിഷനാണ് വില്ലൻ. ഭവാനിപൂരിൽ അഞ്ചാം റൗണ്ടുവരെ മുന്നിലായിരുന്ന താൻ തോറ്റതിലും മമത ദുരൂഹത ആരോപിച്ചു.
അതേസമയം നിലവിലെ നിയമസഭയുടെ കാലാവധി എട്ടിന് അവസാനിക്കുന്നതോടെ മമത സർക്കാരിന്റെ അധികാരം സ്വാഭാവികമായി ഇല്ലാതാകും. ചരിത്രവിജയം നേടിയ ബംഗാളിലെ ആദ്യ ബി.ജെ.പി സർക്കാർ 9ന് സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.