നിർമ്മാതാവ് ആർ.ബി ചൗധരി വാഹനാപകടത്തിൽ മരിച്ചു

Wednesday 06 May 2026 12:00 AM IST

ഉദയ്‌പൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരിക്ക് (79) വാഹനാപകടത്തിൽ ദാരുണാന്ത്യം. തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകൾക്കു പുറമേ, മലയാളത്തിലെ കീർത്തിചക്രയുടെയും നിർമ്മാതാവാണ്.

രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഇന്നലെ ഉച്ചയോടെയുണ്ടായ

കാറപകടത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. കാർ ഡിവൈഡറിൽ ഇടിച്ചെന്നാണ് സൂചന. ചെന്നൈയിലാണ് താമസമെങ്കിലും രാജസ്ഥാനിലാണ് കുടുംബ വേരുകൾ.

ചെന്നൈയിലായിരിക്കും സംസ്‌കാരം. മൃതദേഹം ഇന്ന് കൊണ്ടുവരും. മഹ്ജാബീനാണ് ഭാര്യ. സുരേഷ്,​ ജീവൻ,​ ജിത്തൻ എന്നിവരാണ് മറ്റു മക്കൾ. ഏഴു തവണ തമിഴ്നാട് സംസ്ഥാന ഫിലിം അവാർഡും, മൂന്നു തവണ ഫിലിം ഫെയർ അവാ‌ർഡും നേടിയിട്ടുണ്ട്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ 99ാമത് സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു. നടൻ വിശാൽ ആദ്യമായി സംവിധായകനാകുന്ന മകുടമാണ് ഈ ചിത്രം. 100ാമത് സിനിമയിൽ ടി.വി.കെ നേതാവും നടനുമായ വിജയ് നായകനാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. രജിനി കാന്ത്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ, തെലുങ്ക്താരം ചിരഞ്ജീവി തുടങ്ങിയവർ അനുശോചിച്ചു.

വ്യവസായിയായിരുന്ന രത്തൻലാൽ ഭഗത്റാം ചൗധരി എന്ന ആർ.ബി ചൗധരി 'സുപ്പർ ഫിലിംസ്' എന്ന ബാനറിലാണ് സിനിമകൾ നി‌ർമ്മിച്ചു തുടങ്ങിയത്. 1989ൽ മലയാളിയായ ഗുഡ്നൈറ്റ് മോഹനുമായി ചേർന്ന് തമിഴ് സിനിമകൾ നി‌ർമ്മിച്ചു. പിന്നീട് വഴിപിരിഞ്ഞെങ്കിലും ഗുഡ് നൈറ്റിലെ 'ഗുഡ്' തന്റെ 'സൂപ്പർ' ബാനറിൽ ചേർത്ത് 'സൂപ്പർ ഗുഡ് ഫിലിംസ്' എന്നാക്കി. 1990ൽ തമിഴിൽ പുറത്തിറങ്ങിയ പുതു വസന്തമാണ് സൂപ്പർ ഗുഡ് ഫിലിംസിന്റെ ആദ്യ സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. കെ.എസ്. രവികുമാർ ആദ്യമായി സംവിധായകനായ 'പുരിയാദ പുതിർ' എന്ന ചിത്രം ശ്രദ്ധേയമായി. ചേരൻ പാണ്ഡ്യൻ,ഊർ മര്യാദൈ,ഗോകുലം,നാട്ടാമൈ,പൂവേ ഉനക്കാഗ,സുന്ദര പുരുഷൻ,മിസ്റ്റർ റോമിയോ,സൂര്യവംശം,തുള്ളാത മനവും തുള്ളും,മാരീസൻ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ നിർമ്മിച്ചു.