മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം, മൊഴി രേഖപ്പെടുത്താൻ ജുഡീഷ്യൽ കമ്മിഷൻ സ്പാർക്കിന്റെ വഴികൾ തേടി

Thursday 07 May 2026 12:19 AM IST

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടിത്തത്തിൽ ജുഡീഷ്യൽ കമ്മിഷൻ ആദ്യം മൊഴി രേഖപ്പെടുത്തുന്നത് തൊഴിലാളികളിൽ നിന്ന്. അപകടത്തിന് കാരണം സ്പാർക്ക് ആണെന്ന് വ്യക്തമായിട്ടുണ്ട്. സ്പാർക്കുണ്ടായെന്ന് ആദ്യം വെളിപ്പെടുത്തിയ തൊഴിലാളി വിൻസെന്റിന്റെ മൊഴിയാകും കമ്മിഷൻ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. വിൻസെന്റ് ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമ്മൻസ് അയക്കും. ജുഡീഷ്യൽ കമ്മിഷന്റെ ഓഫീസ് കാക്കനാടാണ് പ്രവർത്തിക്കുന്നതെങ്കിലും തൃശൂരിലെ ഗസ്റ്റ് ഹൗസിൽ വച്ചും ചില ദിവസങ്ങളിൽ മൊഴിയെടുത്തേക്കും. സാക്ഷികളെ മൊഴിയെടുക്കാൻ എത്തിക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്ന് കമ്മിഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കേരളകൗമുദിയോട് പറഞ്ഞു. ഉത്സവങ്ങൾക്ക് വെടിക്കെട്ട് അനിവാര്യമായതിനാൽ അപകട രഹിതമായി നടത്താനുള്ള മാർഗനിർദേശങ്ങളാകും റിപ്പോർട്ടിൽ. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കമ്മിഷൻ മുൻപ് വിശദീകരിച്ചത്. ഉത്സവങ്ങൾ നടത്തുന്ന ദേവസ്വങ്ങൾ, ദേവസ്വം ബോർഡുകൾ, അപകടത്തിൽ നിന്നും രക്ഷപെട്ടവർ, മതസ്ഥാപനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായം തേടി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സാദ്ധ്യത.

രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കും

അപകടത്തിൽ നിന്നും രക്ഷപ്പെട്ട 27 പേരുടെയും മൊഴി രേഖപ്പെടുത്താനാണ് കമ്മിഷന്റെ തീരുമാനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭവാനി, വിഷ്ണു എന്നിവരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയെങ്കിലും കൂടുതൽ വ്യക്തത വരുത്താനുണ്ട്. പുതിയ സർക്കാർ നിലവിൽ വന്നാൽ മാത്രമേ കമ്മിഷന്റെ പ്രവർത്തനം കാര്യക്ഷമമാകൂ. ദൃക്‌സാക്ഷി മൊഴികൾക്ക് പുറമെ, സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകളും നടത്തും. റവന്യൂ, പൊലീസ് വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും കമ്മിഷൻ പരിശോധിക്കും.

സുരക്ഷാവീഴ്ചകൾ വിനയായി

  • അടുത്തടുത്ത മൂന്ന് ചെറിയ ഷെഡുകളിലായി 43 പേർ തിങ്ങിനിറഞ്ഞ് ജോലി ചെയ്തിരുന്നു.
  • നിർമ്മാണ സ്ഥലത്ത് തന്നെ വെടിക്കോപ്പുകൾ സൂക്ഷിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
  • തീ നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും അവിടെ ഉണ്ടായിരുന്നില്ല.
  • അപകടസ്ഥലത്തേക്ക് വാഹനങ്ങൾക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.