118 തികഞ്ഞില്ല; വിജയ്‌യുടെ സത്യപ്രതിജ്ഞ മുടങ്ങി
ചെന്നൈ: തമിഴ്‌നാട്ടിൽ ദളപതി വിജയ് മുഖ്യമന്ത്രിയാവുമെന്ന് ഇന്നലെ രാത്രി ഏഴോടെ ഉറപ്പാക്കിയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ട്വിസ്റ്റ്. 118 വേണ്ടിടത്ത് 116 പേരുടെ പിന്തുണക്കത്ത് മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ലോക്‌ഭവൻ അറിയിച്ചു. 120 പേരുടെ പിന്തുണ വിജയ് അവകാശപ്പെട്ടിരുന്നു.
ഇന്ന് നടത്താനിരുന്ന സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. രാവിലെ 11ന് നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് ലോക്‌ഭവനിൽ നിന്ന് അറിയിക്കുന്നത്. ചീഫ് സെക്രട്ടറി എം.സായികുമാർ ഗവണർ ആർലേക്കറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ വൈകിട്ട് ആറരയോടെ വിജയ് എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയിരുന്നു. ടി.വി.കെ-107, കോൺഗ്രസ്- 5, സി.പി.എം, സി.പി.ഐ രണ്ട് വീതം എന്നിങ്ങനെയാണ് പിന്തുണക്കത്തിലുള്ളത്. രണ്ടംഗങ്ങളുള്ള വി.സി.കെ ഗവർണർക്ക് ഇ മെയിൽ വഴി കത്തയക്കുമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാളവൻ രാത്രി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനെ വീട്ടിലെത്തി കണ്ടു. രണ്ട് സീറ്റുള്ള മുസ്ലിംലീഗും ചുവടുമാറ്റി. സഭയിൽ പിന്തുണയ്ക്കാമെന്നാണ് പറഞ്ഞതെന്ന് ലീഗ് വാർത്താകുറിപ്പിറക്കി.