ചെറുവത്തൂർ ദേശീയ പാതയിൽ വിള്ളൽ, യാത്രക്കാർ ആശങ്കയിൽ
ചെറുവത്തൂർ: ദേശീയപാതയിൽ നിരന്തരം ഉണ്ടാകുന്ന വിള്ളലുകൾ യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മട്ടലായി ശിവക്ഷേത്രത്തിന് സമീപമുള്ള ദേശീയപാതയിലാണ് ഞായറാഴ്ച രാവിലെ വലിയ വിള്ളൽ രൂപപ്പെട്ടത്. ആഴ്ചകൾക്ക് മുമ്പാണ് ദേശീയപാതയിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത കാലിക്കടവിലെ മേൽപ്പാലത്തിന് മുകളിലായി വലിയ കുഴി കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മട്ടലായിയിൽ അമ്പത് മീറ്ററോളം നീളത്തിൽ രണ്ടിടങ്ങളിൽ ഇന്നലെ വിള്ളലുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തിയാണ് മട്ടലായി, പിലിക്കോട് ഭാഗങ്ങളിൽ ദേശീയപാത നിർമാണം നടക്കുന്നത്. ശിവക്ഷേത്രത്തിന് എതിർഭാഗത്തുള്ള പ്രദേശം ഏതാനും മീറ്ററുകളോളം താഴ്ന്ന ഭാഗമാണ്. അവിടെ കോൺക്രീറ്റ് ഭിത്തി പണിത ശേഷമാണ് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചത്. അടുത്ത ദിവസമാണ് ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാനായി തുറന്നുകൊടുത്തത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ അടിഭാഗത്തു നിന്ന് മണ്ണൊലിച്ചു പോയപ്പോൾ മുകൾ ഭാഗം അമരുന്നതാണ് വിള്ളൽ ഉണ്ടാകാൻ കാരണമായി പറയുന്നത്.
കാലിക്കടവ്, പടുവളം തോട്ടം ഗേറ്റ് ഓവർ ബ്രിഡ്ജുകളുടെ സമീപന റോഡുകളുടെ പ്രവൃത്തി പൂർത്തിയായെന്ന് മാസങ്ങൾക്ക് മുമ്പ് അധികൃതർ അറിയിച്ചതാണ്. എന്നാൽ മേൽമട്ടലായി വളവിലുള്ള കുന്നിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തീകരിച്ചു റോഡ് നിർമ്മാണം നടത്തിയ സ്ഥലത്ത് വിള്ളൽ രൂപപ്പെട്ടത് ആശങ്കയാണ്. ഇവിടെ സർവ്വീസ് റോഡിന്റെ ഉയരം കൂട്ടി ആർ.സി.സി കോൺക്രീറ്റ് ഭിത്തിയുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലിയും നടന്നുവരികയാണ്.
ഞായറാഴ്ച വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ഉടൻ ഇടപെട്ട നിർമ്മാണ കമ്പനി അധികൃതർ ടാർ ചെയ്ത ഭാഗം പൂർണ്ണമായി ഇളക്കിമാറ്റി വിള്ളൽ അടക്കുന്ന പ്രവൃത്തി ആരംഭിച്ചു.